കോഴിക്കോട്: ഫുട്ബാൾ ഭ്രാന്തിന്റെ വിപണ സാധ്യത പരമാവധി മുതലാക്കുകയാണ് സ്പോർട്സ് ഷോപ്പുകൾ. ആരാധകർക്കായി വിവിധ ടീമുകളുടെ ജഴ്സിയും, പതാകയും ഷോപ്പുകളിൽ നിരന്നു കഴിഞ്ഞു. ലോകകപ്പ് മത്സരത്തിലില്ലെങ്കിലും ഇന്ത്യൻ ടീമിന്റെ ജഴ്സിക്കും ആവശ്യക്കാർ ഏറെയുണ്ട്.
പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. സ്പോർട്സ് കടകളെല്ലാം ലോക കപ്പിന്റെ ലഹരിയിലാണ്. പരമാവധി ആരാധകർ -പരമാവധി കച്ചവടം എന്നതാണ് ലക്ഷ്യം. മത്സരം അങ്ങ് റഷ്യയിൽ ആണെങ്കിലും ഇവിടെയും ആവേശത്തിന് ഒട്ടും കുറവില്ലെന്ന് തെളിയിക്കുകയാണ് കടകളിൽ നിരന്നിരിക്കുന്ന ജഴ്സികളും, പതാകകളും മറ്റും. പ്രായ ഭേദമന്യേ എല്ലാവരെയും കടക്കാർ ലക്ഷ്യമിടുന്നുണ്ട്.
മുൻ കാലങ്ങളിൽ ചൈനയിൽ നിന്നും, സ്പോർട്സ് വിപണിയിലേക്ക് വൻ കുത്തൊഴുക്കുണ്ടായിരുന്നു. എന്നാൽ ചൈനീസ് ഉത്പന്നങ്ങളോട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് കാരണം ഇത്തരം വസ്തുക്കളുടെ ലഭ്യത കുറഞ്ഞുവെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
അർജന്റീന, ബ്രസീൽ, ജർമ്മനി, പോർച്ചുഗൽ, എന്നീ ടീമുകളുടെ ജഴ്സിയും, പതാകകളുമാണ് കൂടുതൽ വിൽക്കപ്പെടുന്നത്. അതേസമയം ഭാരതത്തിന്റെ ജഴ്സി അന്വേഷിച്ചും കുട്ടികൾ അടക്കമുള്ള സംഘം എത്തുന്നുണ്ട്.