തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമല്ല. ഡങ്കിപ്പനി പോലുള്ളവ പടർന്ന് പിടിക്കുമ്പോഴും , നടപടി സ്വീകരിക്കാതെ ആരോഗ്യ വകുപ്പ്. ശുചീകരണ പ്രവർത്തനങ്ങളുടെ പേരിൽ ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിലും പ്രവർത്തനങ്ങളിലെ പോരായ്മ പൊതുജന ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിക്കുന്നു. ഇന്നലെ മാത്രം പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം പതിനായിരത്തി എഴുന്നൂറ്റി എൺപത്തെട്ടാണ്.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ശുചിത്വമിഷൻ വക വാർഡ് ഒന്ന് 10000 രൂപ നൽകി വരുന്നു. ഇതിന് പുറമേ വാർഡ് ലെവൽ പെസ്റ്റ് കൺട്രോൾ സാനിറ്റേഷൻ കമ്മിറ്റിയിൽ നിന്നും 10000 രൂപ കൂടി നീക്കിവെക്കുന്നു. ആകെ മൊത്തം 20000 രൂപ ഗ്രാമപഞ്ചായത്തിൽ വാർഡ് തലങ്ങളിലെ പ്രാഥമിക ശുചീകരണ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കുന്നു.
കോർപറേഷനിലും മുൻസിപ്പൽ ഏരിയയും ഇത് 25000 രൂപയായി ഉയരും. വാർഡ് തോറും ഇത്രയും തുക ചിലവഴിച്ചിട്ടും ശുചീകരണ പ്രവർത്തനങ്ങൾ മാത്രം യഥാവിധം മുന്നോട്ടു പോകുന്നില്ല. ഫലമോ ഡങ്കിപ്പനിയും മലേറിയയും പോലുള്ള മാരക രോഗങ്ങൾ സംസ്ഥാനത്ത് വ്യാപകമായി പടർന്ന് പിടിക്കുന്നു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ നീക്കി വെക്കുന്ന തുക ആരുടെ പോക്കറ്റിൽ പോകുന്നു എന്ന് ഇനിയും വ്യക്തമല്ല.
ശുചീകരണ പ്രവർത്തനങ്ങൾ വേണ്ട വിധം നടക്കാത്തതിനാൽ ദിനവും പനി മൂലം ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് എത്തിയവരുടെ എണ്ണം പതിനായിരത്തി എഴുന്നൂറ്റി എൺപത്തെട്ടാണ്. ഇതിൽ ഡങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം 258 ആണ്. 15 പേരിൽ ഡങ്കിപ്പനി സ്ഥിരീകരിച്ചു. ഡങ്കിപ്പനിക്ക് പുറമേ എലിപ്പനിയും പടരുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം നാൾക്ക് നാൾ വർദ്ധിക്കുന്നു എന്നിട്ടും, സർക്കാർ അവകാശപ്പെടുന്നത് ആരോഗ്യ മേഖലയിൽ കേരളം കുതിച്ചുയരുന്നു എന്നാണ്.