മുംബൈ: മാഹാരാഷ്ട്രയിൽ നിർധനരായ കുട്ടികൾക്ക് വായനശാല ഒരുക്കി മാതൃകയാവുകയാണ് അമർ- റാണി ദമ്പതികൾ. വേറിട്ട രീതിയിലായിരുന്നു പുസ്തക ശേഖരണവും. വിവാഹത്തിന് എത്തിയവർ സമ്മാനമായി നൽകിയ പുസ്തകങ്ങളാണ് വായനശാലയെ സമ്പന്നാക്കുന്നത്.
വിവാഹ ചടങ്ങുകൾ വേറിട്ടതാക്കാൻ വ്യത്യസ്ത രീതികൾ പരീക്ഷിക്കുന്നവർ ഏറെയാണ്. എന്നാൽ മഹാരാഷ്ട്രയിലെ ഈ ദമ്പതികളുടെ വിവാഹം ശ്രദ്ധനേടിയാത് മാതൃകാപരമായ ഒരു പ്രവൃത്തിയിലൂടെയായിരുന്നു. നിർധനരായ കുട്ടികൾക്ക് വായനശാല ഒരുക്കുന്നതിനായി പുസ്തകങ്ങൾ ശേഖരിക്കാനുള്ള മുഖ്യ വേദിയാക്കി കല്യാണ ചടങ്ങിനെ അവർ മാറ്റി. വിവാഹത്തിന് എത്തുമ്പോൾ പുസ്തകങ്ങൾ സമ്മാനമായി നൽകാനായിരുന്നു അമറിന്റെയും റാണിയും അഭ്യർത്ഥന.
മത്സരപ്പരീക്ഷകൾക്ക് ആവശ്യമായ പുസ്തകങ്ങൾ നൽകണമെന്ന് ക്ഷണക്കത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. വാട്സ്ആപ്പ് വഴി സന്ദേശമയച്ചാണ് സുഹൃത്തുകളെ ചടങ്ങിന് ക്ഷണിച്ചത്. 3000 പുസ്തകങ്ങൾ സമ്മാനമായി ഇവർക്ക് ലഭിച്ചു. തങ്ങൾക്ക് അറിയാത്ത ആളുകൾ വരെ പുസ്തകങ്ങളുമായി വന്നെന്ന് അമർ പറഞ്ഞു.
ജീവിതാനുഭവത്തിൽ നിന്നാണ് അമറിനും റാണിക്കും ഇത്തരം ഒരു ആശയം ലഭിച്ചത്. 15 വർഷമായി സാമൂഹ്യ പ്രവർത്തക രംഗത്ത് പ്രവർത്തിക്കുന്നയാളാണ് അമർ. റാണി കലംകാർ പൂനെ സർവ്വകലാശാലയിലെ സാമ്പത്തിക ശസ്ത്ര അദ്ധ്യാപികയാണ്. അമറിന്റെ ഈ ആശയത്തിന് റാണി പൂർണ്ണ പിന്തുണ നൽകുകയായിരുന്നു.
ഏതായാലും വേറിട്ട ഈ മാതൃകയിലൂടെ വായനശാല സ്വപ്നം പൂവണിഞ്ഞു. ചെറിയ ചില ജോലി കൂടി കഴിഞ്ഞാൽ ഉടൻ കുട്ടികൾക്കായി ഇത് തുറന്നുകൊടുക്കും.