മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ഈജിപ്റ്റിനെതിരെ ഉറുഗ്വായ്‌ക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈജിപ്തിനെ ലാറ്റിനമേരിക്കൻ ടീം തോൽപ്പിച്ചത്. 89-ാം മിനുറ്റിൽ ഹോസെ ജിമിനസാണ് ഉറുഗ്വയ്‌ക്ക് വേണ്ടി ഗോൾ വല ചലിപ്പിച്ചത്. പ്രതിരോധത്തിലൂന്നിക്കളിച്ച ഈജിപ്ത് ഉറുഗ്വായെ സമനിലയിൽ കുരുക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ജിമിനസ് ടീമിന്‍റെ രക്ഷകനായത്. മുഹമ്മദ് സലായെ ആദ്യ മത്സരത്തിൽ ഈജിപ്ത് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.
മത്സരത്തിന്‍റെ തുടക്കത്തിൽ ഈജിപ്‍റ്റിന്‍റെ മുന്നേറ്റമാണ് കണ്ടത്. വൈകാതെ സ്വാഭാവിക താളം കണ്ടെത്തിയ ഉറുഗ്വായ് ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മ വിലങ്ങുതടിയായി. സുവാരസായിരുന്നു ഉറുഗ്വായ് ആക്രമണത്തിന് ചുക്കാൻ പിടിച്ചതെങ്കിലും ആൾക്കൂട്ടം തീർത്ത് ഈജിപ്റ്റ് അവയൊക്കെ വിഫലാമാക്കി.
23-ാം മിനിറ്റിൽ തുടർച്ചയായി രണ്ട് കോർണറുകൾ ഉറുഗ്വായ്‌ക്ക് ലഭിച്ചു. രണ്ടാം കോർണർ സുവാരസിന് മികച്ച അവസരം ഒരുക്കിയെങ്കിലും ഷോട്ട് ലക്ഷ്യം കണ്ടില്ല. ഈജിപ്റ്റ് ഇടയ്‌ക്കിടെ ആക്രമണങ്ങൾ നടത്തിയെങ്കിലും ഉറുഗ്വായ് പ്രതിരോധം ഭേദിക്കാനുള്ള മൂർച്ച അവയ്‌ക്കുണ്ടായില്ല. മുഹമ്മദ് സലായുടെ അഭാവം നേരിട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.