മോസ്കോ: ആദ്യന്തം ആവേശം നിറഞ്ഞു നിന്ന സ്പെയിൻ – പോർച്ചുഗൽ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമും മൂന്നു ഗോൾ വീതം സ്കോർ ചെയ്തു. ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിന്‍റെ സവിശേഷത. ഡിയഗൊ കോസ്റ്റ സ്പെയ്നിനു വേണ്ടി രണ്ട് ഗോൾ സ്കോർ ചെയ്തു.
മത്സരം ഉണരും മുൻപ് തന്നെ പോർച്ചുഗൽ മുന്നിലെത്തുന്നതാണ് സോച്ചിയിൽ കണ്ടത്. സ്പെയിൻ ബോക്സിനുള്ളിലേക്ക് ഇരച്ചുകയറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നാച്ചോ ഫെർണാണ്ടസ് ഫൗൾ ചെയ്തതിൽ നിന്നും ലഭിച്ച പെനാൽറ്റിയാണ് ഗോളിന് വഴിവച്ചത്. 4-ാം മിനിറ്റിൽ ഉജ്ജ്വലമായൊരു പെനാൽറ്റി കിക്കിലൂടെ ക്രിസ്റ്റ്യാനോ ടീമിനെ മുന്നിലെത്തിച്ചു.
എന്നാൽ ടിക്കി ടാക്കയിലൂടെ പതിയ താളം കണ്ടെത്തിയ സ്പെയിൻ എതിർഗോൾമുഖത്തേക്ക് തുടർരെ തുടരെ ഇരച്ചുകയറി. വെറ്ററൻ താരം ഇനിയെസ്റ്റയാണ് ഉജ്ജ്വല നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 24-ാം മിനിറ്റിൽ ഒരു തകർപ്പൻ ഗോളിലൂടെ ഡിയഗൊ കോസ്റ്റ സ്പെയിനിന് തുല്യത നൽകി. വീണ്ടും സ്പെയിനിന്‍റെ ആക്രമണ പരമ്പര. മത്സരത്തിന്‍റെ ഗതിക്ക് വിപരീതമായി 44-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചു.
സ്പെയിൻ ഗോളി ഡി ഗിയയുടെ പിഴവാണ് ഗോളിന് വഴിവച്ചത്. 55-ാം മിനിറ്റിൽ ഡിയഗോ കോസ്റ്റ വീണ്ടും സ്പെയ്നിന് തുല്യത സമ്മാനിച്ചു. തുടർച്ചയായ് പോർച്ചുഗൾ ഗോൾമുഖത്ത് ഭീതിവിതച്ച സ്പെയിൻ നാച്ചോയുടെ ഗംഭീര ഗോളിലൂടെ മുന്നിലെത്തി. സ്പെയിൻ 3 പോർച്ചുഗൽ 2.
88-ാം മിനിറ്റിൽ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ക്രിസ്റ്റ്യാനോ പോർച്ചുഗലിന്‍റെ മൂന്നാം ഗോൾ നേടി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് അവിടെ പിറന്നു.