ദുഖത്തിന്റെയും,കണ്ണീരിന്റെയും നനവ് പതിഞ്ഞതായിരുന്നു കശ്മീർ താഴ്വാരയിലെ ഇത്തവണത്തെ റമസാൻ. ഭീകരതയ്‌ക്കെതിരെ പോരാടിയ സൈനികന് യാത്രാമൊഴി ചൊല്ലാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്.
കഴിഞ്ഞ ദിവസം ഹിസ്ബുൾ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികൻ ഔറംഗസീബിനെ മൃതദേഹം ഹെലികോപ്റ്ററിലാണ് കശ്മീരിലെത്തിച്ചത്.പൂഞ്ച് ജില്ലയിലെ സലാനി ഗ്രാമത്തിലാണ് ഔറംഗസീബിനു അന്ത്യ വിശ്രമം ഒരുക്കുന്നത്.
റമസാൻ ആഘോഷങ്ങൾ ഉപേക്ഷിച്ചാണ് സലാനി ഗ്രാമം ഔറംഗസീബിന്റെ കുടുംബത്തിന്റെ പ്രിയ സൈനികനെ കാണാനെത്തിയത്.
സൈനികനായ പിതാവിന്റെ മാർഗം പിന്തുടർന്നാണ് ഔറംഗസീബും സൈനിക സേവനത്തിലെത്തിയത്.44 രാഷ്‌ട്രീയ റൈഫിൾസിലെ അംഗമായിരുന്നു ഔറംഗസീബ്.
മേജർ ശുക്ലയെ വെല്ലുവിളിച്ച് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ട ഹിസ്ബുൾ ഭീകരൻ സമീർ ടൈഗറിനെ വകവരുത്തിയ സംഘത്തിൽ ഉൾപ്പെട്ട സൈനികനായിരുന്നു ഔറംഗസീബ്.
ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ പൂഞ്ച് ജില്ലയിലെ പിര്‍ പഞ്ചാലിലേക്കു പോകുകയായിരുന്നു ഔറംഗസേബ്. അദ്ദേഹം സഞ്ചരിച്ച വാഹനം കലംപോരയില്‍ വച്ച് ഭീകരർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഔറംഗസേബിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിയേറ്റ മൃതദേഹം കണ്ടെത്തിയത്.