മോസ്കോ: ഐസ് ലൻഡ് തീർത്ത പ്രതിരോധമതിലിൽ തട്ടി അർജന്‍റീനയ്‌ക്ക് സമനില കുരുക്ക്.
ലയണൽ മെസ്സി പെനാൽറ്‍റി പാഴാക്കിയ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
പുതുമുഖങ്ങളായ ഐസ് ലൻഡ് നഷ്ടപ്പെടാനൊന്നുമില്ലാത്തവരെ പോലെ കളിച്ചപ്പോൾ മെസ്സിക്കും കൂട്ടർക്കും മുന്നേറ്റം മുട്ടി. എല്ലാവരും അണിനിരന്നുള്ള പ്രതിരോധം, അതിവേഗ പ്രത്യാക്രമണം, മെസ്സിയെ പരമാവധി വരിഞ്ഞുകെട്ടുക. അതാണ് ഐസ് ലൻഡ് ചെയ്തത്.
19-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയിലൂടെ അർജന്‍റീനയാണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ഐസ് ലൻഡ്, എതിരാളികളെ വിറപ്പിച്ചു. 23-ാം മിനിറ്റിൽ ഫിൻബൊഗാസനിലൂടെ അവർ തുല്യത നേടി. 63-ാം മിനിറ്റിൽ മാക്സ്മിലിയാനൊ മെസയെ ഫൗൾ ചെയ്തതിന് അർജന്‍റീനയ്‌ക്ക് പെനാൽറ്റി ലഭിച്ചു. എന്നാൽ, മെസ്സിയുടെ മോശപ്പെട്ട പെനാൽറ്റി റെക്കോഡ് ഇവിടെയും ആവർത്തിച്ചു. ഐസ് ലൻഡ് ഗോളി ഹാനസ് തോർ ഹാൽഡോഴ്സൻ, മെസ്സിയുടെ കിക്ക് പഞ്ച് ചെയ്ത് അകറ്റി.
ഇതോടെ ക്ലബ്, അന്താരാഷ്‌ട്ര മത്സരങ്ങളിൽ മെസ്സിയെടുത്ത ഏഴ് പെനാൽറ്റി കിക്കുകളിൽ നാലും പാഴായി. ഇന്ന് എതിർ ഗോൾ ലക്ഷ്യമാക്കി മെസ്സി 11 ഷോട്ടുകൾ പായിച്ചെങ്കിലും നിഷ്ഫലമായി. ഒടുവിൽ ഐസ് ലൻഡിന് ജയസമാനമായതും അർജന്‍റീനയ്‌ക്ക് തോൽവിക്ക് തുല്യമായതുമായ സമനിലയുടെ നീണ്ട വിസിൽ.
പ്പ