മോസ്കോ: ലോകകപ്പിൽ ബ്രസീലിന് സമനിലക്കുരുക്ക്. ശക്തമായ പ്രതിരോധമതിൽ തീർത്ത് സ്വിറ്‍റ്സർലൻഡ് ബ്രസീലിനെ സമനിലയിൽ പിടിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
ലോകകപ്പിൽ അർജന്‍റീനയെ പോലെ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിനും ആഗ്രഹിക്കാത്ത സമനിലത്തുടക്കം. സ്വിറ്റ്സർലന്‍ഡിന്‍റെ കരുത്തുറ്റ പ്രതിരോധത്തിൽ തട്ടി ബ്രസീലിന‍്റെ മുന്നേറ്റങ്ങളുടെ മുനയൊടിയുകയായിരുന്നു. തുടക്കത്തിൽ സ്വിസ് പ്രതിരോധത്തിൽ തുടരെ വിള്ളലുകൾ വീഴ്‌ത്തി മഞ്ഞപ്പടയുടെ നീക്കങ്ങളായിരുന്നു.
20-ാം മിനിറ്റിൽ അത് ബ്രസീലിനെ മുന്നിലെത്തിച്ചു. മാഴ്സലോയുടെ ക്രോസ് ഹെഡ്ഡ് ചെയ്ത് അകറ്റാനുള്ള സ്വിസ് ഡിഫൻഡറുടെ ശ്രമം പന്ത് എത്തിച്ചത് ഫിലിപ് കുടീനോയുടെ കാലുകളിൽ, ബോക്സിന് പുറത്ത് നിന്നും തകർപ്പനൊരു ഷോട്ട് രണ്ടാം പോസ്റ്റിലിടിച്ച് വലയിലേക്ക്…
തുടർന്ന് പതിയെ താളം കണ്ടെത്തിയ സ്വിറ്റ്സർലൻഡ് പ്രതിരോധം ശക്തമാക്കി. അതിനൊപ്പം പന്ത് ലഭിക്കുന്ന വേളയിൽ ശക്തമായ പ്രത്യാക്രമണവും നടത്തി. മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ പാളിച്ചയാണ് സ്വിസ് ഗോളിലേക്ക് നയിച്ചത്. 50-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നും മാർക്ക് ചെയ്യപ്പെടാതെ നിന്ന സ്റ്റീവൻ സൂബർ സ്വിറ്റ്സർലൻഡിന് തുല്യത നൽകി. അതിനുശേഷവും സ്വിറ്റ്സർലൻഡിന്‍റെ ശക്തമായ ചില മുന്നേറ്റങ്ങൾ കണ്ടു.
കൂടാതെ, നെയ്മറെ പ്രത്യേകം മാർക്ക് ചെയ്ത സ്വിസ് താരങ്ങൾ സൂപ്പർ താരത്തിനെതിരേ കടുത്ത ഫൗളുകളും നടത്തി. അവർ ചെയ്ത 19 ഫൗളുകളിൽ ഭൂരിഭാഗവും നെയ്മർക്കെതിരേയായിരുന്നു. ബ്രസീലിന്‍റെ മധ്യനിരയ്‌ക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞില്ല.