തൃശൂർ: ലോകകപ്പ് ഫുട്‌ബോൾ മാമാങ്കത്തിന്റെ മുഴുവൻ ആവേശത്തെയും പെൻസിൽ തുമ്പിലേക്ക് ആവാഹിച്ച് ഒരു മൈക്രോ ആർട്ട് കലാകാരൻ. ഫിഫ ലോകകപ്പ് ട്രോഫിയെ ഒരു സെന്റീമീറ്റർ മാത്രം വലുപ്പമുള്ള മാതൃകയാക്കി പെൻസിൽ തുമ്പിൽ നിർമ്മിച്ച തൃശൂർ സ്വദേശി അരുൺ ശ്രദ്ധേയമാകുന്നു.
36 സെന്റിമീറ്ററോളം വലുപ്പമുള്ളതും 6 കിലോയോളം ഭാരമുള്ളതാണ് യഥാർത്ഥ ഫുട്‌ബോൾ ലോകകപ്പ് ട്രോഫിയെങ്കിൽ 24 കാരനായ അരുൺ നിർമിച്ചിട്ടുള്ള ഈ കുഞ്ഞൻ ലോകകപ്പിന് വെറും ഒരു സെന്റീമീറ്റർ മാത്രമാണ് വലുപ്പം. 18 കാരറ്റ് സ്വർണത്തിലല്ല പകരം നിസ്സാരമെന്ന് തോന്നുന്ന ഒരു പെൻസിൽ തുമ്പിലാണ് അരുൺ തന്റെ കരവിരുത് തെളിയിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=7gjrwvlSWQo
ഈ ലോകകപ്പ് സീസണിൽ തന്നിലെ കഴിവിനെ കൂടുതലാളുകളിലേക്കെത്തിക്കാനുള്ള മാർഗം കൂടിയായി കണ്ടാണ് മറ്റൊരു സിൽവിയോ ഗസ്സാനിഗയാകാൻ അരുൺ തുനിഞ്ഞത്.
ഹൈസ്‌കൂൾ പഠനകാലത്ത് ചോക്കിൽ ശില്പങ്ങളുമാക്കി തുടങ്ങിയ അരുൺ ഡിഗ്രി പഠനകാലത്താണ് കൂടുതൽ ശ്രമകരമായ പെൻസിൽ തുമ്പിലെ കുഞ്ഞു ശില്പങ്ങളിലേക്ക് തിരിഞ്ഞത്. മൈക്കിൾ ജാക്സണും തോറും ബോഡി ബില്‍ഡറുമടക്കം 15 ലേറെ ശിൽപ്പങ്ങൾ ഇതോടകം തന്നെ കടഞ്ഞെടുത്തു അരുൺ. പൂങ്കുന്നം സ്വദേശിയായ അരുൺ തന്റെ യൂറ്റ്യൂബ് ചാനലിലൂടെ മൈക്രോ ആർട്ട് ജനങ്ങളിലേക്കെത്തിക്കുന്നുമുണ്ട്.