ന്യൂഡൽഹി ; പാകിസ്ഥാനു പക്കലുള്ള ആണവായുധങ്ങൾക്ക് തകർക്കാൻ കഴിയാത്ത വീര്യമാണ് ഇന്ത്യയ്‌ക്കെന്ന് പ്രതിരോധ വിദഗ്ദർ.
ഇന്ത്യയേക്കാൾ കൂടുതൽ ആണവായുധങ്ങൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നാണു റിപ്പോർട്ട്. എന്നാൽ ഇവയ്‌ക്ക് ഒരിക്കലും ഇന്ത്യയെ തകർക്കാനോ,ഒന്ന് ഉലയ്‌ക്കാനോ പോലുമാകില്ലെന്ന് സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
130–140 ആണവായുധങ്ങളാണ് ഇന്ത്യക്കുള്ളത്.പാകിസ്ഥാന് കൈവശമുള്ളത് 140–150 എണ്ണം.ചൈനയ്‌ക്കാവട്ടെ 280 ആണവപോർമുനകളുണ്ട്.എന്നാൽ പാകിസ്ഥാനും ചൈനയും ആണവായുധങ്ങൾ വർദ്ധിക്കുമ്പോഴും ഇന്ത്യയുടെ നിലപാടിലെ ദൃഢതയ്‌ക്ക് മുൻപിൽ ഇരു രാജ്യങ്ങൾക്കും ഒന്നും ചെയ്യാൻ നിർവാഹമില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല ഇന്ത്യയുടെ ആയുധങ്ങളുടെ കരുത്ത് പാകിസ്ഥാൻ,ചൈന രാജ്യങ്ങളുടെ ആണവായുധങ്ങളെക്കാൾ കൂടുതലുമാണ്.ഈ കരുത്തിലാണ് ഇന്ത്യയുടെ വിശ്വാസമെന്ന് സിപ്രി റിപ്പോർട്ടിൽ പറയുന്നു.
ആണവായുധം വഹിക്കാവുന്ന പാക്കിസ്ഥാന്റെ ഷഹീൻ–3 മിസൈലിന്റെ ദൂരപരിധി 2750 കിലോമീറ്റർ മാത്രമാണ്. . ഇന്ത്യയുടെ അത്യാധുനിക അഗ്നി–5 മിസൈലിന്റെ പ്രഹരപരിധി ഇതിന്റെ ഇരട്ടിയോളമാണ്– 5000 കിലോമീറ്റർ. ചൈനയും അഗ്നിയുടെ അധീനതയിലാകും.
അതുപോലെ തന്നെ ആണവായുധ വാഹകശേഷിയുള്ള മദ്ധ്യദൂര ബാലിസ്റ്റിക് മിസൈൽ ശൗര്യ 3000 മുതൽ 3500 കിലോമീറ്റർ വരെയാണ് അതിന്റെ ദൂരപരിധി. .ശത്രു പാളയത്തിലെ ലക്ഷ്യസ്ഥാനങ്ങൾ വ്യക്തമായി കാണാതെ തന്നെ ആക്രമിക്കാൻ കഴിയുന്ന സുഖോയ്-ബ്രഹ്മോസ് മിസൈൽ എന്നിവയും ഇന്ത്യയുടെ പകരം വയ്‌ക്കാനില്ലാത്ത ബ്രഹ്മാസ്ത്രങ്ങൾ തന്നെ.പ്രത്യാക്രമണ ശേഷിയിൽ ഇന്ത്യ ബഹുദൂരം മുന്നിലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടനുസരിച്ച് യുഎസിന് 6450, റഷ്യയ്‌ക്ക് 6850 വീതം ആണവായുധങ്ങളുണ്ട്. ആഗോള ആണവായുധ ശേഷിയുടെ 92 ശതമാനവും ഈ രണ്ടു രാജ്യങ്ങളിലാണെന്നും പറയപ്പെടുന്നു.