ട്രെന്റ്‌ബ്രിഡ്ജ് : ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് തിരുത്തിക്കുറിച്ച് ഇംഗ്ളണ്ട് . ട്രെന്റ് ബ്രിഡ്ജിൽ നടന്ന മൂന്നാമത് ഏകദിന മത്സരത്തിൽ ആസ്ട്രേലിയക്കെതിരെയാണ് ഇംഗ്ളണ്ട് കൂറ്റൻ സ്കോർ നേടിയത്. ടോസ് നേടി ഇംഗ്ളണ്ടിനെ ബാറ്റിംഗിനു വിട്ട ആസ്ട്രേലിയക്ക് തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു.
ബെയർസ്റ്റോയുടെയും അലക്സ് ഹെയിൽസിന്റേയും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ളണ്ട് അടിച്ചു കൂട്ടിയത് 481 റൺസ് . ഇതോടെ പഴങ്കഥയായത് ഇംഗ്ളണ്ടിന്റെ തന്നെ പേരിലുള്ള റെക്കോഡ്. 2016 ൽ പാകിസ്ഥാനെതിരെ നേടിയ 444 റൺസിന്റെ റെക്കോഡാണ് തകർന്നത്. ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഗ്ളോസസ്റ്റർഷെയറിനെതിരെ സറേ നേടിയ 496 റൺസാണ് ഏറ്റവും വലിയ സ്കോർ. ദിവസങ്ങൾക്കു മുൻപ് ന്യൂസിലൻഡ് വനിതകൾ അയർലൻഡിനെതിരെ നാലു വിക്കറ്റിന് 490 റൺസെടുത്ത് റെക്കോഡ് സൃഷ്ടിച്ചിരുന്നു.
ഓപ്പണിംഗ് വിക്കറ്റിൽ തന്നെ ജേസൻ റോയിയും ബെയർസ്റ്റോവും ചേർന്ന് അടിച്ചു കൂട്ടിയത് 20 ഓവറിൽ 159 റൺസ് . റോയ് 82 റൺസെടുത്തു നിൽക്കെ റണ്ണൗട്ടായതോടെയാണ് കൂട്ടുകെട്ട് തകർന്നത്. മൂന്നാം ബാറ്റ്സ്മാനായിറങ്ങിയ അലക്സ് ഹെയിൽസും ആഞ്ഞടിച്ചതോടെ കംഗാരുക്കൾ മാനസികമായി തകർന്നു. രണ്ടാം വിക്കറ്റ് വീണത് മുപ്പത്തഞ്ചാം ഓവറിൽ സ്കോർ 310 ൽ നിൽക്കുമ്പോൾ. 92 പന്തിൽ അഞ്ച് സിക്സറുകളുടെ അകമ്പടിയോടെ 139 റൺസെടുത്ത ബെയർസ്റ്റോ പുറത്തായി.
പിന്നീടു വന്ന ജോസ് ബട്ലർക്ക് 11 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ക്യാപ്ടൻ ഇയോൻ മോർഗൻ മിന്നൽ വേഗത്തിൽ നേടിയ 67 റൺസ് കൂടിയായതോടെ ഇംഗ്ളണ്ട് മുൻ റെക്കോഡ് തിരുത്തിക്കുറിച്ചു. അലക്സ് ഹെയിൽസ് 92 പന്തിൽ 147 റൺസെടുത്തു പുറത്തായി. അവസാന ഓവറുകളിൽ വിചാരിച്ചത്ര വേഗത്തിൽ റൺസ് നേടാൻ കഴിയാതിരുന്നതു കൊണ്ട് മാത്രമാണ് ഇംഗ്ളണ്ട് അഞ്ഞൂറു കടക്കാഞ്ഞത്.
ആസ്ട്രേലിയക്ക് വേണ്ടി എട്ടു പേരാണ് പന്തെറിഞ്ഞത്. പത്ത് ഓവറിൽ 70 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ആഷ്ടൻ അഗർ മാത്രമാണ് കൂട്ടത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. റിച്ചാഡ്സൺ മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി.