മോസ്കോ: ആർത്തിരമ്പിയ റഷ്യയ്‌ക്കു മുന്നിൽ മുഹമ്മദ് സലായ്‌ക്കും ഈജിപ്‍റ്റിനെ രക്ഷിക്കാനായില്ല. ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 3-1ന് അവർ ഈജിപ്‍റ്റിനെ തകർത്തു. രണ്ടാം ജയത്തോടെ റഷ്യ നോക്കൗട്ടിലേക്ക് അടുത്തു.
നയം വ്യക്തമാക്കി തുടക്കം മുതൽ തന്നെ റഷ്യ ആക്രമിച്ച് കളിച്ചു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നാം പകുതി ഗോൾ രഹിതമായിരുന്നു. പരിക്കിൽ നിന്നും മോചിതനായ സൂപ്പർ താരം മുഹമ്മദ് സലായെ ഉൾപ്പെടുത്തിയാണ് ഈജിപ്റ്റ് ഇറങ്ങിയതെങ്കിലും അവരുടെ മുന്നേറ്റങ്ങൾക്ക് മൂർച്ചയുണ്ടായിരുന്നില്ല.
യൂറി സിർക്കോവ് സലായെ കൃത്യമായി മാർക്ക് ചെയ്തത് റഷ്യയ്‌ക്ക് ഗുണം ചെയ്തു. രണ്ടാം പകുതിയിലാണ് എല്ലാ ഗോളും പിറന്നത്. 47-ാം മിനിറ്റിൽ അഹമ്മദ് ഫാത്തിയുടെ സെൽഫ് ഗോളിലൂടെ റഷ്യ മുന്നിലെത്തി. സൗദിക്കെതിരേ രണ്ട് ഗോൾ നേടിയ ചെറിഷേവ് 59-ാം മിനിറ്റിൽ റഷ്യയുടെ ലീഡുയർത്തി. മൂന്ന് മിനിറ്റിനുള്ളിൽ സ്യൂബ റഷ്യയുടെ മൂന്നാം ഗോളും നേടി. ഈ ലോകകപ്പിലെ സ്യൂബയുടെ രണ്ടാം ഗോളാണിത്.
മറുവശത്ത് ഈജിപ്റ്റും ചില മുന്നേറ്‍റങ്ങൾ നടത്തിയെങ്കിലും ഗോൾ അകന്ന് നിന്നു. ഒടുവിൽ 73-ാം മിനിറ്റിൽ സലായെ ഫൗൾ ചെയ്തതിന് പെനാൽറ്റി. കിക്കെടുത്ത സലായ്‌ക്ക് പിഴച്ചില്ല.
തുടർച്ചയായ രണ്ട് ജയത്തോടെ റഷ്യ നോക്കൗട്ട് ഘട്ടത്തിലേക്ക് അടുത്തപ്പോൾ, തുടർച്ചയായ രണ്ട് തോൽവി വഴങ്ങിയ ഈജിപ്റ്റിന്‍റെ പുറത്തേക്കുള്ള വഴി ഏറെക്കുറേ വ്യക്തമായി.