ലോകകപ്പ് ഫുട്‌ബോള്‍ ഫൈനൽ റൗണ്ട് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ ജേതാവാകാന്‍ അര്‍ഹതയുള്ള എത്ര പേരുണ്ടാകും ? നാല് ഏറിയാല്‍ അഞ്ച്. ബാക്കിയെല്ലാം ഫുട്‌ബോള്‍ പണ്ഡിതന്മാര്‍ കൂട്ടിക്കിഴിച്ചുണ്ടാക്കുന്ന സാധ്യതാ പട്ടികകള്‍ മാത്രമാകുന്നു. നാലുവര്‍ഷം കൂടുമ്പോള്‍ ഏതാനും രാജ്യങ്ങള്‍ക്ക് ആചാരമെന്നോണം പകുത്തു നല്‍കുന്ന സ്വപ്നം.
ടീമുകളുടെയും പ്രമുഖ കളിക്കാരുടേയും കടുത്ത ആരാധകരുടെയും ജല്പനങ്ങളും പേക്കൂത്തുകളും ഇതിനു പുറമെയാണ്. കട്ടൗട്ടും ഫ്ളക്‌സ് ബോര്‍ഡുകളും കിടിലന്‍ ഡയലോഗുകളും പാലഭിഷേകവുമായി അത് ഏറെ അസഹനീയമായിരിക്കുന്നു.
യോഗ്യത റൗണ്ടിന്റെ കടമ്പയില്‍ കാല്‍ തട്ടി വീണവരുടെ പാരമ്പര്യം പാടി നടക്കാന്‍ ആധുനിക പാണന്മാരുടെ നിര വേറെ. തോരാതെ പെയ്യുന്ന മാധ്യമപ്പെരുമഴയില്‍ നനയാതിരിക്കാന്‍ നമ്മള്‍, സാധാരണ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു കുടയും പോരാതെ വരുന്നു.
കിരീടം ലക്ഷ്യം വെച്ചല്ല പല രാജ്യങ്ങളും ലോകകപ്പ് വേദിയിലെത്തുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോരുത്തരുടേയും സമീപനം വ്യത്യസ്തമാണ്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ബ്രസീലിന്റെയും ഐസ്്‌ലന്റിന്റേയും ജപ്പാന്റേയും ജര്‍മ്മനിയുടേയും മൊറോക്കോയുടേയും പോര്‍ച്ചുഗലിന്റെയും ലോകകപ്പ് സ്വപ്‌നങ്ങള്‍ എങ്ങനെയാണ് ഒരുപോലെയാകുക? എന്തിന് ഒന്നാകണം ?
ചൊവ്വാഴ്ച (ജൂണ്‍ 19) സരാന്‍സ്‌കയില്‍ കൊളംബിയക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ജപ്പാന്‍ മനസ്സില്‍ വരച്ചിട്ട കളിയെന്തായിരിക്കണം ? ഹിഗ്വിറ്റയുടേയും വാള്‍ഡറമയുടേയും ഗോമസ്സിന്റേയും പാരമ്പര്യം പേറി വരുന്ന ടീമിനെതിരെ വീറുറ്റ പോരാട്ടം..ജയം.
ചരിത്രം അവരോടാവശ്യപ്പെട്ടത് അതു മാത്രമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി ലോകകപ്പില്‍ ഇന്നോളം നേടാനാകാതെപോയ ഒരു ഏഷ്യന്‍ ജയം. പതിനെട്ടുപ്രാവശ്യം ഏറ്റുമുട്ടിയപ്പോള്‍ പതിനഞ്ചിലും തോല്‍ക്കുകയും മൂന്നു തവണ സമനില പിടിച്ച് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്ത ഏഷ്യന്‍ ഫുട്‌ബോളിന് ജപ്പാന്‍ പുതിയ പോര്‍മുഖം തുറക്കുകയും ചെയ്തു.
സെനഗലാണ് അടുത്ത റൗണ്ടില്‍ ജപ്പാന്റെ എതിരാളി. ആഫ്രിക്കല്‍ രാജ്യങ്ങളില്‍ ആദ്യ റൗണ്ട് ജയിച്ച ഏക ടീമാണ് സെനഗല്‍. അവരോട് തോറ്റ പോളണ്ടുമായാണ് ലീഗില്‍ ജപ്പാന്റെ അവസാന മത്സരം. ഒരു ജയം മതി, പ്രീ ക്വാര്‍ട്ടര്‍ കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലാകും ജപ്പാന്. എതിരാളി ബെല്‍ജിയമാകാം അല്ലെങ്കില്‍ ഇംഗ്ലണ്ട്. ആരായാലും ജപ്പാന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകരില്ലല്ലോ. കഴിഞ്ഞ ലോകകപ്പില്‍ ഈ ഭൂഖണ്ഡത്തില്‍ നിന്ന് ഒരൊറ്റ മത്സരവും ആരും ജയിക്കാതിരുന്നിടത്താണ് റഷ്യയില്‍ ആദ്യ റൗണ്ട് പൂര്‍ണമാകുമ്പോള്‍ ജപ്പാന്റെ ജയം. (ഇറാന്റെയും).
ആദ്യ റൗണ്ട് എപ്പോഴും ഇങ്ങനെയാണ്. അട്ടിമറി ജയം. അപ്രതീക്ഷിത സമനില. അവിശ്വസനീയ പരാജയം. അര്‍ജന്റീനയും ബ്രസീലും സ്‌പെയിനും പോര്‍ച്ചുഗലും സമനിലയില്‍ കുരുങ്ങി. ജര്‍മനിക്കു തോല്‍വി. ഇംഗ്ലണ്ട് കടന്നുകൂടി. മൊഹമ്മദ് സലയില്ലാതിരുന്നിട്ടും യുറഗ്വായ്‌ക്കെതിരെ ഈജിപ്റ്റ് അവസാനനിമിഷം വരെ പിടിച്ചു നിന്നു. മെസിയുടെ സാന്നിദ്ധ്യത്തിലും ഐസ്്‌ലന്റ് കുലുങ്ങിയില്ല.
എല്ലാവരുടേയും ലക്ഷ്യം കിരീടമല്ല. ചിലര്‍ക്ക് ഒരു ജയം. മറ്റു ചിലര്‍ക്ക് ഒരു ഗോള്‍, ഒരേ ഒരു ഗോള്‍. ഓരോരുത്തര്‍ക്കും ഓരോരോ സ്വപ്‌നങ്ങള്‍. ചരിത്രം എല്ലാവരേയും ഉള്‍ക്കൊള്ളുന്നു.
[author title=”ആർ.ബാലകൃഷ്ണൻ” image=”https://janamtv.com/wp-content/uploads/2018/06/rb.png”]മുതിർന്ന മാദ്ധ്യമ പ്രവർത്തകനാണ് ലേഖകൻ .[/author]