മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ 1-0ന് മൊറോക്കോയെ തോൽപ്പിച്ചു. നാലാം മിനിറ്റിൽ തകർപ്പനൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് വിജയഗോൾ നേടിയത്. ഈ ലോകകപ്പിൽ റൊണാൾഡോ നേടുന്ന നാലാം ഗോളാണിത്.
സ്പെയിനുമായുള്ള മത്സരത്തിൽ തോൽവിയിൽ നിന്നും രക്ഷിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ മൊറോക്കോയ്‌ക്കെതിരേ ടീമിന് ജയമൊരുക്കുകയും ചെയ്തു. നാലാം മിനിറ്റിൽ തന്നെ റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ചു.
മൊട്ടീനോ നൽകിയ ക്രോസ്, മാർക്കിംഗിൽ നിന്നും തെന്നിമാറി ഒരു തകർപ്പൻ ഡൈവിംഗ് ഹെഡ്ഡറിലൂടെ റോണോ വലയിലാക്കുകയായിരുന്നു. ഈ ലോകകപ്പിലെ റൊണാൾഡോയുടെ നാലാമത്തേതും അന്താരാഷ്‌ട്ര മത്സരങ്ങളിലെ 85-ാമത്തേയും ഗോളാണിത്. യൂറോപ്യൻ ഗോൾവേട്ടയിൽ ഫെറങ്ക് പുസ്കാസിനെ മറികടന്ന റൊണാൾഡോ, ആകെയുള്ള ഗോൾവേട്ടക്കാരിൽ രണ്ടാമതുമായി. 109 ഗോളുമായി ഇറാന്‍റെ അലി ദേയിയാണ് പട്ടികയിൽ മുന്നിൽ.
പോർച്ചുഗലിന് തുടർന്നും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. പോർച്ചുഗൾ ഗോൾകീപ്പർ റൂയി പെട്രീഷിയോയുടെ മികച്ച ഫോമും ടീമിന് തുണയായി. 55-ാം മിനിറ്റിലും 57-ാം മിനിറ്റിലും യൂനസ് ബെൽഹന്ദയുടെ ഗോളുറപ്പിച്ച ശ്രമങ്ങൾ പെട്രീഷിയോ രക്ഷപ്പെടുത്തി.
അവസാന നിമിഷം വരെ പൊരുതിയാണ് മൊറോക്കോ കീഴടങ്ങിയത്. തുടർച്ചയായ രണ്ട് തോൽവിയോടെ മൊറോക്കോയുടെ നോക്കൗട്ട് സ്വപ്നങ്ങൾ അസ്തമിച്ചു.