ദുബായ്: യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭിക്കുക.
ഓഗസ്റ്റ് ഒന്നിനാണ് യുഎഇയില്‍ പൊതുമാപ്പ് ആരംഭിക്കുക.വിസ കാലാവധി കഴിഞ്ഞ് തങ്ങിയവർക്കും അനധികൃതമായി രാജ്യത്ത് എത്തിയവർക്കും സ്വമേധയാ മുന്നോട്ടു വന്നാൽ ചെറിയ പിഴയോടെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരാനും അല്ലാത്തവര്‍ക്ക് ശിക്ഷയില്ലാതെ സ്വദേശത്തേക്ക് മടങ്ങാനുമാണ് വഴിയൊരുങ്ങുന്നത്.
അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റ് നിയമനടപടികളോ ഇവർക്ക് നേരിടേണ്ടിവരില്ല. 2013 ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 62,000ത്തോളം പേരാണ് രണ്ട് മാസം നീണ്ട പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. വിസ നിയമങ്ങളിൽ അയവ് വരുത്തിയ യുഎഇ മന്ത്രിസഭാ തീരുമാനത്തിന്റെ പിന്നാലെയാണ് പൊതുമാപ്പും നടപ്പാക്കുന്നത്.