ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ദുബായിലെ പുതിയ എയർപോർട്ട് മാറുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. പുതിയ എയർപോർട്ട് പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ നമ്മുടെ മക്കളും അവരുടെ കുട്ടികളും സുസ്ഥിരമായ വികസനത്തിന് നേർസാക്ഷ്യം വഹിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പ്രതികരിച്ചു.
35 ബില്യൺ യുഎസ് ഡോളർ (2.9 ലക്ഷം കോടി) മുതൽമുടക്കിയാണ് പുതിയ വിമാനത്താവളം നിർമിക്കുന്നത്. ഇത് ‘അൽ മഖ്തൂം’ അന്താരാഷ്ട്ര വിമാനത്താവളമെന്ന് അറിയപ്പെടും. 5 സമാന്തര റൺവേകളടങ്ങുന്ന വിമാനത്താവളത്തിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളുണ്ടാകുന്നതാണ്. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും എയർപോർട്ടിനുണ്ടാകും.
പുതിയ വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ ദുബായ് എയർപോർട്ട് പൂർണമായും ഇവിടേക്ക് മാറ്റുന്നതാണ്. നിലവിലെ ദുബായ് വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലിപ്പം പുതിയ എയർപോർട്ടിനുണ്ടാകും. നൂതന വ്യോമയാന സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരിക്കും പുതിയ വിമാനത്താവളത്തിന്റെ പ്രവർത്തനം.