മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ഡെൻമാർക്ക് – ഓസ്ട്രേലിയ മത്സരം സമനിലയിൽ. ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളിൽ നിന്നും നാലു പോയിന്‍റുമായി ഡെൻമാർക്ക് ഒന്നാമതെത്തി. ആദ്യ പകുതിയിൽ ഇരു ഗോളുകളും പിറന്നത്.
ഏഴാം മിനുറ്റിൽ തകർപ്പൻ ഹെഡറിലൂടെ ക്രിസ്റ്റ്യൻ എറിക്സൻ ഡെൻമാർക്കിനെ മുന്നിലെത്തിച്ചു. 38-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് മിലെ ജെഡിനാകാണ് ഓസിസിന് സമനില സമ്മാനിച്ചത്.
രാത്രി 11.30 ന് നടക്കുന്ന മത്സരത്തിൽ അർജന്‍റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടും. ഐസ് ലൻഡിന്‍റെ പ്രതിരോധക്കുരുക്കിൽ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ അർജന്‍റീനയ്‌ക്ക് ഇന്ന് ജീവൻ മരണ പോരാട്ടമാണ്. എതിരാളി ലൂക്ക മോഡ്രിച്ചും ഇവാൻ റാക്കിറ്റിച്ചും ഉൾപ്പെട്ട കരുത്തരായ ക്രൊയേഷ്യ. സ്പാനിഷ് ലീഗിലെ മിന്നും താരങ്ങൾ മുഖാമുഖമെത്തുന്ന പോരാട്ടത്തിൽ ലയണൽ മെസിയുടെ പ്രകടനമാകും അർജന്‍റീനയ്‌ക്ക് നിർണായകമാകുക.
കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തി ടീമിനെ പ്രതിരോധത്തിലാക്കിയ മെസിയ്‌ക്ക് ക്രൊയേഷ്യയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. അർജന്‍റീനിയൻ മുന്നേറ്റ നിരയിൽ പൗലോ ഡിബാലയും ഇറങ്ങിയേക്കും. ക്രൊയേഷ്യൻ പ്രതിരോധത്തിലെ വിള്ളലുകൾ കണ്ടെത്താനായാൽ അർജന്‍റീനയ്‌ക്ക് പ്രീക്വാർട്ടർ സാധ്യത നിലനിർത്താം.
ആദ്യ മത്സരത്തിൽ നൈജിരിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ക്രൊയേഷ്യ പോരാട്ടത്തിന് ഇറങ്ങുന്നത്.















