മോസ്കോ: ലോകകപ്പിൽ മെസ്സിയും കൂട്ടരും തോറ്റമ്പി. സുപ്രധാനമായ ഗ്രൂപ്പ് ഡി മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയോട് അർജന്‍റീന തരിപ്പണമായി. ഒരിക്കൽ പോലും ലോകനിലവാരത്തിലേക്കുയരാത്ത അർജന്‍റീനയുടെ പ്രകടനം തീർത്തും ദയനീയമായിരുന്നു. തുടർച്ചയായ രണ്ടാം ജയത്തോടെ ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ അർജന്‍റീനയുടെ നോക്കൗട്ട് സ്വപ്നങ്ങൾ മങ്ങി.
ജയം അനിവാര്യമായി ഇറങ്ങിയ അർജന്‍റീനയുടെ കേളീ ശൈലി ഒരിക്കൽ പോലും അതിന് വഴിയൊരക്കും വിധമായിരുന്നില്ല. മെസ്സിയെ പൂട്ടിയാൽ അർജന്‍റീനയ്‌ക്ക് മുന്നേറാൻ കഴിയില്ലെന്ന് മനസ്സിലാക്കിയായിരുന്നു ക്രൊയേഷ്യയുടെ ഓരോ ചുവടും.
മെസ്സിയെ ഒന്നിലേറെ പേർ ചേർന്ന് വരിഞ്ഞു മുറുക്കിയപ്പോൾ, കാഴ്ചയില്ലാക്കൂട്ടം പോലെയായി അർജന്‍റീന. പൂട്ടഴിക്കാനോ എന്തെങ്കിലും ചലനം സൃഷ്ടിക്കാനോ മെസ്സിക്ക് കഴിഞ്ഞതുമില്ല. കൃത്യമായ പാസിംഗ് പാടവവും ബുദ്ധിപരമായ നീക്കവും നടത്താൻ ആർക്കും കഴിഞ്ഞതുമില്ല.
മാർക്ക് ചെയ്യപ്പെട്ട് മെസ്സിക്ക് ചലനസ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ അഗ്യൂറോ മാത്രമാണ് മരുന്നിനെങ്കിലും ചില മുന്നേറ്റങ്ങൾ നടത്തിയത്. ഏതാനും ചില അവസരങ്ങൾ മാത്രം പിറന്ന ഒന്നാം പകുതിയിൽ അർജന്‍റീനയുടെ എൻസോ പെരേസ് ഒരു സുവർണാവസരം പാഴാക്കുന്നതും കണ്ടു.
53-ാം മിനിറ്റിൽ അർജന്‍റീനിയൻ ഗോളി കബെല്ലെറോയുടെ മണ്ടത്തരത്തിൽ നിന്നും റെബിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്. 80-ാം മിനിറ്റിൽ ലുക്കാ മോഡ്രിച്ച് തകർപ്പനൊരു ഗോളിലൂടെ ക്രൊയേഷ്യയുടെ രണ്ടാം ഗോൾ സ്കോർ ചെയ്തു. ഇഞ്ച്വറി ടൈമിൽ അർജന്‍റീനിയൻ പ്രതിരോധം കാഴ്ചക്കാരായപ്പോൾ ഇവാൻ റാക്കിറ്റിച്ചിന്‍റെ വക മൂന്നാം ഗോൾ.
ലോകകപ്പിലെ രണ്ടാം മത്സരത്തിൽ തോറ്റിട്ടില്ലെന്ന റെക്കോഡ് കാത്ത് സൂക്ഷിച്ച ക്രൊയേഷ്യ, ആദ്യമായി ഒരു ലാറ്റിനമേരിക്കൻ ടീമിനെ തോൽപ്പിക്കുകയും ചെയ്തു.