മോസ്കോ: ലോകകപ്പിൽ ഇന്ന് നിർണായക മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് ഇ യിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീൽ കോസ്റ്റാറിക്കയെയും, സെർബിയ – സ്വിറ്റ്സർലൻഡിനെയും നേരിടും. ഇന്ന് നടക്കുന്ന ഐസ് ലൻഡ് – നൈജിരിയ പോരാട്ടമാകും അർജന്റീനയുടെ വിധി നിർണയിക്കുക.
ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിന്റെ പ്രതിരോധക്കോട്ടയിൽ കുരുങ്ങിയ ബ്രസീലിന് പ്രീക്വാർട്ടർ സാധ്യത നിലനിർത്താൻ കൊസ്റ്ററിക്കയെ കീഴടക്കിയേ മതിയാകു. പരുക്കിന്റെ നിഴലിലായിരുന്ന നെയ്മർ കളിക്കാനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മികച്ച പ്രതിരോധനിര കൊസ്റ്ററിക്കയ്ക്ക് ഉണ്ടെങ്കിലും ബ്രസീലിയൻ മുന്നേറ്റനിരയ്ക്ക് വെല്ലുവിളി ഉയർത്തുക ഗോൾക്കീപ്പർ കെയ്ലർ നവാസിന്റെ ചോരാത്ത കൈകളാകും.
സെർബിയയോട് കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട കൊസ്റ്ററിക്ക ബ്രസീലിന് മുന്നിൽ കീഴടങ്ങിയാൽ ലോകകപ്പിൽ നിന്നും പുറത്താകും. ബ്രസീലിനെ സമനിലയിൽ തളച്ച സ്വിറ്റ്സർലൻഡിന് സെർബിയ കടുത്ത വെല്ലുവിളി ഉയർത്തിയേക്കും.
കോസ്റ്ററിക്കയെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് സെർബിയൻ നിര ഇറങ്ങുന്നത്. തുടർച്ചയായ രണ്ടാം ജയം നേടാനായാൽ ഗ്രൂപ്പ് ഇ യിൽ നിന്നും പ്രീ ക്വാർട്ടറിൽ സെർബിയയ്ക്ക് ഇടംപിടിക്കാം. സെർബിയയുടെ മികവും പരിമിതികളും കൃത്യമായി തിരിച്ചറിഞ്ഞാണ് സ്വിസ് നിര പോരാട്ടത്തിന് ഇറങ്ങുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം സ്ഥാപിക്കാനാകും സ്വിസ് ലക്ഷ്യമിടുക.
അർജന്റീനയെ വിറപ്പിച്ച് വിട്ട ഐസ് ലൻഡ് നൈജീരിയയെ അട്ടിമറിച്ചാലും അത്ഭുതപ്പെടാനില്ല. ഫിനിഷിംഗിലെ പോരായ്മകൾ പരിഹരിക്കാനായാൽ ലോകകപ്പിലെ കുഞ്ഞൻ ടീമിന് വിസ്മയം സൃഷ്ടിക്കാം. ആഫ്രിക്കൻ കരുത്തുമായി ഇറങ്ങുന്ന നൈജീരയക്ക് നോക്കൗട്ട് റൗണ്ടിലെത്തണമെങ്കിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചേ തീരു.