ഇന്നറിയാം, ഐസ് ലൻഡ് വലിയ വ്യത്യാസത്തിൽ നൈജീരിയയെ തോൽപ്പിച്ചാൽ ഇന്നുതന്നെ, ഇന്ത്യൻ സമയം രാത്രി 8.30ന് തീരുമാനമാകും. അടുത്ത ചൊവ്വാഴ്ച നൈജീരിയയുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിന്റെ ഫലം അതോടെ തീർത്തും അപ്രസക്തമായിട്ടുണ്ടാകും അർജന്റീനയ്ക്ക്. മൂന്ന് ഗോൾ വ്യത്യാസത്തിൽ ഇപ്പോൾ പിന്നിൽ നിൽക്കുന്ന ഒരു ടീമിന് അതിലും ഉയർന്ന മാർജിനിൽ ജയിക്കുക എളുപ്പമാവില്ല. അത്രമാത്രം മാനസികമായി തളർന്നുപോയിരിക്കുന്നു അർജന്റീന.
ആദ്യ മത്സരത്തിൽ ക്രൊയേഷ്യയ്ക്ക് മുൻപിൽ കീഴടങ്ങിയതു കൊണ്ട് ഇനിയൊരു തോൽവിയെക്കുറിച്ച് നൈജീരിയയ്ക്ക് ചിന്തിക്കാനുമാവില്ല. ഇന്നലെ യാദൃശ്ചികമായി തുറന്നു കിട്ടിയ സാദ്ധ്യത പൂർണമായും പ്രയോജനപ്പെടുത്താനുതകുന്ന ഗെയിം പ്ലാനുമായാകും അവരിന്നിറങ്ങുക. പക്ഷേ അർജന്റീനയുടെ മുൻപിൽ പതറാതെ നിന്ന ഐസ് ലൻഡ് പ്രതിരോധത്തെ മറികടക്കുക നൈജീരിയയ്ക്ക് ഒട്ടും എളുപ്പമാവില്ല.
അർജന്റീനയെ സമനിലയിൽ തളച്ചതിന്റെയും ക്രൊയേഷ്യയിൽ നിന്ന് അവർക്കേറ്റ ദയനീയ പരാജയത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താവ് തങ്ങളാണെന്ന് തിരിച്ചറിയുന്നുണ്ട് ഐസ് ലൻഡ്. ജയിച്ചാൽ, അതും ഉയർന്ന മാർജിനിൽ, ഉറപ്പാകുന്നത് ആദ്യ വരവിൽ തന്നെ ലോകകപ്പിന്റെ പ്രീക്വാർട്ടർ പ്രവേശവും.
ഇനിയുമുള്ള മത്സരങ്ങൾ ഐസ് ലൻഡ് ജയിക്കരുതെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കാൻ മാത്രമേ തൽക്കാലം അർജന്റീനയ്ക്ക് ത്രാണിയുള്ളൂ. തോറ്റാൽ വളരെ നല്ലത്. രണ്ട് മത്സരവും സമനിലയിലായാൽ വിദൂരമാണെങ്കിൽ പോലും ഒരു സാദ്ധ്യതയുള്ളത് നൈജീരിയയെ കൂടുതൽ ഗോൾ വ്യത്യാസത്തിൽ തോൽപ്പിച്ച് പ്രീക്വാർട്ടറിലെത്താം എന്നതും.
ഡി ഗ്രൂപ്പിലെ അവസാന മത്സരം ഒരേ മേഖലയിൽ നിന്നുള്ള ഐസ് ലൻഡും ക്രൊയേഷ്യയും തമ്മിലാണ്. യോഗ്യതാ മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായാണ് ഐസ് ലൻഡ് ലോകകപ്പിനെത്തിയിട്ടുള്ളത്. ക്രൊയേഷ്യയോട് ജയിച്ചാൽ അർജന്റീന ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ ജേതാക്കളായി പ്രീക്വാർട്ടറിലെത്താം എന്നത് ലോകകപ്പ് ഉയർത്തുന്നതോളം പോകുന്ന വലിയ സ്വപ്നമാണ് അവർക്ക്, ഇത്തവണയെങ്കിലും. ഐസ് ലൻഡ് ആഞ്ഞുപിടിക്കും.
അതിനിടെ അവസാന ലീഗ് മത്സരമായതുകൊണ്ട് പ്രമുഖ കളിക്കാർക്ക് വിശ്രമം നൽകുമെന്ന് ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ദലിച്ച് പറഞ്ഞു കഴിഞ്ഞു. പ്രീ ക്വാർട്ടറിലെത്താൻ കേവലം സമനില മതിയാകുമെന്നുള്ളതുകൊണ്ട് ഇരു കൂട്ടരും വിയർക്കാതെ കളിച്ചെന്നുമിരിക്കും. ഒത്തുകളിയെന്നൊന്നും അതിനെ വിളിക്കാനാവില്ല.
മോങ്ങാനിരുന്ന അർജന്റീനയുടെ തലയിൽ ക്രൊയേഷ്യ വീണു എന്നാകുമോ കാലം കുറിച്ചു വെക്കുക?
[author title=”ആർ.ബാലകൃഷ്ണൻ” image=”https://janamtv.com/wp-content/uploads/2018/06/rb.png”]മുതിർന്ന മാദ്ധ്യമ പ്രവർത്തകനാണ് ലേഖകൻ .[/author]