മോസ്കോ: ഗ്രൂപ്പ് ഡിയിൽ കൂട്ടിക്കിഴിക്കലുകൾക്ക് കളമൊരുക്കി നൈജീരിയയ്‌ക്ക് തകർപ്പൻ ജയം. അർജന്‍റീനയെ പ്രതിരോധക്കുരുക്കിൽ പൂട്ടിയ ഐസ് ലൻഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് നൈജീരിയ തകർത്തത്. അഹമ്മദ് മൂസയാണ് രണ്ട് ഗോളും നേടിയത്. നൈജീരിയ ജയിച്ചതോടെ അർജന്‍റീന പ്രീക്വാർട്ടർ സാധ്യത നിലനിർത്തി.
ബസ് പാർക്കിംഗ് പ്രതിരോധത്തിൽ അർജന്‍റീനയെ സമനിലയിൽ കുരുക്കിയതിന്‍റെ ആത്മവിശ്വാസത്തിലിറങ്ങിയ ഐസ് ലൻഡിന്‍റെ അടവുകൾ നൈജീരിയയ്‌ക്ക് മുന്നിൽ വിലപ്പോയില്ല. പ്രീക്വാർട്ടർ ലക്ഷ്യമിട്ട് വിജയമുറപ്പിച്ചിറങ്ങിയവർക്ക് നൈജീരിയൻ കരുത്തിനു മുന്നിൽ കാലിടറുകയായിരുന്നു. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയോട് തോറ്റ നൈജീരിയയ്‌ക്ക് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടമായിരുന്നു. അതറിഞ്ഞായിരുന്നു അവരുടെ കളിയും.
അവസരങ്ങൾ പിറന്നെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 49-ാം മിനിറ്റിൽ മൂസയുടെ മനംനിറച്ച ആദ്യ ഗോൾ… വലതുപാർശ്വത്തിൽ നിന്നും മൂസ നൽകിയ പന്ത് ക്ഷണനേരത്തിൽ ഒരു ഉഗ്രൻ ഹാഫ് വോളിയിലൂടെ വലയിൽ… 75-ാം മിനിറ്റിൽ അതിലും സുന്ദരമായൊരു ഗോളിലൂടെ മൂസ പട്ടിക പൂർത്തിയാക്കി. 85-ാം മിനിറ്റിൽ വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായത്തോടെ ലഭിച്ച പെനാൽറ്റി ഐസ് ലൻഡ് പാഴാക്കുന്നതും കണ്ടു.
ജയത്തോടെ മൂന്ന് പോയിന്‍റുമായി നൈജീരിയ ഗ്രൂപ്പിൽ ക്രൊയേഷ്യയ്‌ക്കു പിന്നിൽ രണ്ടാമതായി. ഓരോ മത്സരം വീതം ശേഷിക്കുന്ന ഐസ് ലൻഡിനും അർജന്‍റീനയ്‌ക്കും ഒരു പോയിന്‍റ് വീതം. ഈ മാസം 26ന് നടക്കുന്ന നൈജീരിയ-അർജന്‍റീന മത്സരം നിർണായകമാണ്. പ്രീക്വാർട്ടർ പ്രവേശനത്തിന് അർജന്‍റീന ജയിക്കണമെന്ന് മാത്രമല്ല, ഐസ് ലൻഡ് ക്രൊയേഷ്യയോട് ജയിക്കാനും പാടില്ല.