റഷ്യ : ലോകകപ്പ് ഫുട്ബോളിൽ ബൽജിയം പ്രീക്വാർട്ടറിൽ. രണ്ടാം മത്സരത്തിൽ ടുണീഷ്യയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് കീഴടക്കിയാണ് ബൽജിയം പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ഇരട്ട ഗോൾ നേടിയ റൊമേലു ലുക്കാക്കുവാണ് ബൽജിയത്തെ മുന്നിലെത്തിച്ചത്. ലോകകപ്പിൽ നാലു ഗോളുമായി ലുക്കാക്കു ഗോൾവേട്ടയിൽ റൊണാൾഡോയ്ക്ക് ഒപ്പമെത്തി.
ആറാം മിനുറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് ഗോൾവേട്ടയ്ക്ക് തുടക്കമിട്ട ഇഡൻ ഹസാർഡ് 51 ാം മിനുറ്റിൽ ബൽജിയത്തിനായി നാലാം ഗോൾ നേടി. 90 ാം മിനുറ്റിൽ മിച്ച് ബാറ്റ്ഷുവാണ് ബെൽജിയത്തിന്റെ ഗോൾപട്ടിക തികച്ചത്. 18 ാം മിനുറ്റിൽ ബ്രോൺ ടുണീഷ്യയ്ക്കായി ആദ്യ ഗോൾ നേടി. കളിതീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വഹാബി ഖാസ്രി ടുണീഷ്യക്കായി രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ രണ്ട് മത്സരവും തോറ്റ ടുണീഷ്യ ലോകകപ്പിൽ നിന്നും പുറത്തായി.
ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ തുടർച്ചയായ രണ്ടാം ജയത്തോടെ മെക്സികോ പ്രീക്വാർട്ടറിന് അരികെ. ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മെക്സികോ കീഴടക്കിയത്. 26 ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി കാർലോസ് വെല വലയിലെത്തിച്ചു. 66 ാം മിനുറ്റിൽ ഹാവിയർ ഫെർണാണ്ടസ് മെക്സിക്കോയുടെ ലീഡുയർത്തി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുറ്റിൽ സോൻ ഹ്യുങ് മിന്നാണ് ദക്ഷിണ കൊറിയയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.