മോസ്കോ : സെർബിയക്കെതിരായ മത്സരത്തിൽ സ്വിറ്റ്സർലൻഡിനു വേണ്ടി ഗോളടിച്ചതിനു ശേഷം നടത്തിയ വിവാദ ആഘോഷത്തിന്റെ പേരിൽ രണ്ട് സ്വിസ് താരങ്ങൾക്ക് വിലക്ക് വന്നേക്കും. സ്വിസ് താരങ്ങളായ ഷെർദാൻ ഷാക്കിരിയും ഗ്രാനിറ്റ് ഷാക്കയുമാണ് വിലക്ക് നേരിടുന്നത്. കുറ്റം തെളിഞ്ഞാൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഇവരെ വിലക്കും. ഒപ്പം അയ്യായിരം സ്വിസ് ഫ്രാങ്ക് പിഴയും അടയ്‌ക്കണം.
സെർബിയയെ തോൽപ്പിച്ചതിനു ശേഷം കൈകൾ നെഞ്ചിൽ പിണച്ചു വച്ച് തള്ള വിരലുകൾ കൂട്ടിമുട്ടിച്ച് കഴുകന്മാരെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു ഇവർ ആഘോഷം നടത്തിയത്. അൽബേനിയൻ ദേശീയ പതാകയിലെ ഇരട്ടത്തലയുള്ള കഴുകന്മാരെ അനുസ്മരിക്കുന്ന വിധമായിരുന്നു ആഘോഷം. സെർബിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യമായിരുന്നു കൊസൊവോ. ഇത് സെർബിയൻ ദേശീയതയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെർബിയ ഫിഫക്ക് പരാതി നൽകിയത്.
സ്വിസ് ടീമിലെ കൊസൊവോ വംശജരാണ് ഷാക്കീരിയും ഷാക്കയും.സെർബിയ കൂടി ചേർന്ന യൂഗോസ്ളോവിയൻ ഭരണകൂടത്തിനെതിരെ കൊസൊവോ വംശജർ യുദ്ധം ചെയ്തിരുന്നു. സ്വതന്ത്രമായ കൊസോവോയെ സെർബിയ ഇതുവരെ അംഗീകരിച്ചിട്ടുമില്ല.