മോസ്കോ: ലോകകപ്പിൽ അർജന്‍റീനയ്‌ക്ക് ഇന്ന് ജീവൻമരണ പോരാട്ടം. ഇന്ന് നൈജീരിയയെ തോൽപ്പിച്ചില്ലെങ്കിൽ മുൻലോക ചാമ്പ്യൻമാർ പ്രീക്വാർട്ടർ കാണാതെ പുറത്താവും.
ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് സി മത്സരങ്ങളാണ് ആദ്യം നടക്കുക. ഫ്രാൻസ് -ഡെൻമാർക്കിനേയും ഓസ്‍ട്രേലിയ – പെറുവിനേയും നേരിടും. വൈകിട്ട് ഏഴ് മണിക്കാണ് രണ്ട് മത്സരവും തുടങ്ങുക. രണ്ട് മത്സരവും ജയിച്ച ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. ഡെൻമാർക്കിന് നാലും ഓസ്‍ട്രേലിയയ്‌ക്ക് ഒരു പോയിന്‍റുമാണുള്ളത്.
ഫ്രാൻസ് – ഡെൻമാർക്കിനേയും ഓസീസ് പെറുവിനേയും തോൽപ്പിച്ചാൽ ഡെൻമാർക്കിനും ഓസീസിനും നാല് പോയിന്‍റാവും. അവിടെ ഗോൾ വ്യത്യാസം വിധിയെഴുത്ത് നടത്തും. എന്നാൽ, ഡെൻമാർക്ക് ജയമോ, കുറഞ്ഞപക്ഷം സമനിലയോ നേടിയാൽ അവർക്ക് പ്രീക്വാർട്ടറിൽ കടക്കാം.
രാത്രി 11.30ന് നടക്കുന്ന നിർണായക ഗ്രൂപ്പ് ഡി മത്സരങ്ങളിൽ അർജന്‍റീന-നൈജീരിയയേയും ക്രൊയേഷ്യ – ഐസ് ലൻഡിനേയും നേരിടും. ഒരു പോയിന്‍റ് മാത്രമുള്ള മെസ്സിക്കും കൂട്ടർക്കും പ്രീക്വാർട്ടർ പ്രവേശനത്തിന് ജയമല്ലാതെ മറ്റ് മാർഗ്ഗമില്ല. ജയിച്ചാൽ നിലവിൽ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള നൈജീരിയയെ മറികടന്ന് അർജന്‍റീനയ്‌ക്ക് രണ്ടാമതെത്താം.
അർജന്‍റീനയ്‌ക്ക് മുന്നേറാൻ ജയം മാത്രം പോര, ഐസ് ലൻഡ്, ക്രൊയേഷ്യയോട് ജയിക്കാനും പാടില്ല. ഐസ് ലൻഡ് ജയിച്ചാൽ അവർക്കും നാല് പോയിന്‍റാവും. അതോടെ ഗോൾശരാശരി നിർണായകമാവും.