മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീലും ജർമനിയും ഇന്നിറങ്ങും. ബ്രസീൽ – സെർബിയയേയും, ജർമനി – ദക്ഷിണ കൊറിയയേയും നേരിടും. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ സ്വീഡൻ – മെക്സികോയുമായി ഏറ്റുമുട്ടും.
ഗ്രൂപ്പ് ഇയിലെ ആദ്യ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു ടീമും നോക്കൗട്ട് ഉറപ്പിച്ചിട്ടില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ ജയവും ഒരു സമനിലയുമായി ബ്രസീലും സ്വിറ്റ്സർലൻഡും നാലു പോയിന്‍റോടെ ഗ്രൂപ്പിൽ മുന്നിട്ടു നിൽക്കുന്നു. കോസ്റ്റാറിക്കയ്‌ക്കെതിരെ ജയം നേടിയ സെർബിയയ്‌ക്കും നാല് പോയിന്റുണ്ട്. രണ്ട് മത്സരവും തോറ്റ കോസ്റ്റാറിക്ക പുറത്തായിക്കഴിഞ്ഞു.
സെർബിയക്കെതിരെ സമനില നേടിയാലും ബ്രസീലിന് നോക്കൗട്ടിലെത്താം. എന്നാൽ ഗ്രൂപ്പ് ജേതാക്കളായി മുന്നേറാനാകും നെയ്മറും സംഘവും ലക്ഷ്യമിടുക. സെർബിയക്കെതിരെ നേടിയ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് സ്വിസ് പട ഇറങ്ങുന്നത്. കോസ്റ്റാറിക്കയെ കീഴടക്കിയാൽ പ്രീക്വാർട്ടറിൽ എത്താം. ഗ്രൂപ്പ് ഇയിലെ മത്സരങ്ങൾ രാത്രി 11.30 ന് നടക്കും.
ഗ്രൂപ്പ് എഫിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച മെക്സികോ പ്രീക്വാർട്ടറിന് അരികെയാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒരു സമനില പോലും ടീമിനെ നോക്കൗട്ട് റൗണ്ടിലെത്തിക്കും. ആദ്യ മത്സരത്തിൽ മെക്സികോയോട് തോറ്റ ജർമനി സ്വീഡനെതിരെ ജയം നേടിയിരുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയെ കീഴടക്കിയ സ്വീഡനും മൂന്ന് പോയിന്‍റുണ്ട്.
ഇരു ടീമുകൾക്കും നോക്കൗട്ട് സാധ്യത ഉണ്ടെന്ന് പറയാം. എന്നാൽ ഗ്രൂപ്പിലെ ദുർബലരായ ദക്ഷിണ കൊറിയയെയാണ് നേരിടുന്നത് എന്നത് നിലവിലെ ചാമ്പ്യന്മാർക്ക് കാര്യങ്ങൾ എളുപ്പമാക്കിയേക്കും. രാത്രി 7. 30ന് ആണ് മത്സരങ്ങൾ.