ന്യൂഡൽഹി ; പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ പ്രദേശങ്ങളുടെ സുരക്ഷ ശക്തമാക്കാൻ ഇന്ത്യ ടി-90 യുദ്ധടാങ്കുകൾ തദ്ദേശീയമായി നിർമ്മിക്കാൻ തയ്യാറെടുക്കുന്നു. 3500 കോടി രൂപ ചിലവിൽ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടാങ്കുകളുടെ നിർമ്മാണം.
ചെന്നെയ്‌ക്കടുത്തുള്ള ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലാവും മേക് ഇന്‍ ഇന്‍ഡ്യാ പദ്ധതി പ്രകാരം യുദ്ധടാങ്കുകൾ നിർമ്മിക്കുന്നത്. ചില യന്ത്രഭാഗങ്ങൾ അവിടെത്തന്നെ നിര്‍മ്മിക്കാനും, മറ്റ് ചില ഭാഗങ്ങൾ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനുമാണ് തീരുമാനം.
വാഹനനിര്‍മ്മാതാക്കളുടെ സഹായത്തോടെ യുദ്ധടാങ്കുകൾ നിർമ്മിക്കാനുള്ള പ്രൊഡക്ഷന്‍ സൗകര്യങ്ങള്‍ ആവഡി ഫാക്ടറിയിൽ ഒരുക്കിയിട്ടുണ്ട്.അത്യന്താധുനികമായ തെര്‍മല്‍ ഇമേജിങ്ങ് സൗകര്യങ്ങളുള്ള ടാങ്കുകളാവും ഇവിടെ നിര്‍മ്മിയ്‌ക്കുന്നത്.
റഷ്യന്‍ നിര്‍മിത ടി-90 യുദ്ധടാങ്കുകള്‍ ഇന്ത്യന്‍ സേനയുടെ മുഖ്യ ആയുധങ്ങളിലൊന്നാണ്.മറ്റ് രാജ്യങ്ങളുടെ യുദ്ധ ടാങ്കുകളേക്കാള്‍ ഭാരക്കുറവുള്ളതും വേഗത്തിലും അനായാസവുമായി പ്രതിബന്ധങ്ങളെ തട്ടിനീക്കാനും ശേഷിയുള്ളതാണ് ടി-90. നിലവിൽ 1000 ടി-90 ടാങ്കുകളാണ് ഇന്ത്യയ്‌ക്കുള്ളത്.
അടുത്തിടെ റഷ്യയിൽ നിന്നും ടി-90 യുദ്ധടാങ്കുകൾ വാങ്ങാൻ പാകിസ്ഥാൻ നീക്കം നടത്തിയിരുന്നു.ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന യുദ്ധടാങ്കുകൾ ഉപയോഗിക്കാൻതങ്ങള്‍ക്കും താല്‍പ്പര്യമുണ്ടെന്ന് പാക് പ്രതിരോധ മന്ത്രി ഖുറാം ദസ്ഗിര്‍ ഖാനാണ് വെളിപ്പെടുത്തിയത്.
റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രതിരോധമന്ത്രി തങ്ങളുടെ ലക്ഷ്യം വെളിപ്പെടുത്തിയത്.
ആദ്യകാലങ്ങളിൽ ചിലവേറുമെന്നും,സാങ്കേതിക സൗകര്യങ്ങൾ അപര്യാപ്തമാണെന്നതും യുദ്ധടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിന് തടസ്സമായിരുന്നു. എന്നാൽ ഇന്ന് ഏത് അത്യാധുനിക ആയുധങ്ങളും നിർമ്മിക്കാൻ തക്ക സാങ്കേതിക വിദ്യ ഇന്ത്യക്കുണ്ട് എന്നതിനു തെളിവാണ് തദ്ദേശീയമായി നിർമ്മിക്കുന്ന ടി-90 ടാങ്കുകൾ.