ഗോരഖ്പൂർ : അനുജന്റെ കൊലപാതകത്തിന് പകരം ചോദിക്കാൻ ഏഴാം ക്ളാസുകാരി സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷം കലക്കി. വിഷം കലക്കിയത് കൃത്യസമയത്ത് തിരിച്ചറിഞ്ഞതോടെ വലിയ ദുരന്തമാണ് ഒഴിവായത്.
ഗോരഖ്പൂരിലെ ബൗലിയ സ്കൂളിലാണ് സംഭവം. പെൺകുട്ടിയുടെ അനുജൻ ഇവിടെ മൂന്നാം ക്ളാസിൽ പഠിക്കുകയായിരുന്നു. ഈ കുട്ടിയെ സ്കൂളിലെ തന്നെ അഞ്ചാം ക്ളാസുകാരൻ കൊലപ്പെടുത്തി. കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു സംഭവം.ഇതേ സ്കൂളിൽ അഞ്ചാം ക്ളാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു കൊലപാതകം നടത്തിയത്. ഈ കുട്ടി ഇപ്പോൾ ജുവനൈൽ ഹോമിലാണ് .
ഇതിന് പ്രതികാരം ചെയ്യാനായിരുന്നു പെൺകുട്ടിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഉച്ചഭക്ഷണത്തിനുണ്ടായിരുന്ന പരിപ്പുകറിയിലാണ് വിഷം ചേർക്കാൻ ശ്രമിച്ചത്. സ്കൂളിലെ അടുക്കളയുടെ ചുമതലയുണ്ടായിരുന്ന ജോലിക്കാരിയാണ് കുട്ടി വിഷം ചേർക്കുന്നത് കണ്ടു പിടിച്ചത്. തുടർന്ന് പ്രിൻസിപ്പാളിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തി കുട്ടിയെ കസ്റ്റഡിയിൽ എടുത്തു. ഭക്ഷണം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.