അബുദാബി: അബുദാബിയിൽ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു. പുതിയതായി ചില സ്ഥലങ്ങളിലേക്ക് ബസ് സർവീസ് അരംഭിച്ചും യാത്രക്കാർ കൂടുതലുള്ള ഭാഗങ്ങളിലേക്ക് സർവീസ് കൂട്ടിയുമാണ് പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമാക്കുന്നത്.
അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്കു നേരിട്ട് ബസ് സർവീസ് ആരംഭിച്ചു. A 10 നമ്പർ ബസുകളാണ് സർവീസ് നടത്തുക. ലേബർ ക്യാംപുകളും സ്കൂളുകളും ധാരാളമുള്ള ഈ മേഖലയിലെ താമസക്കാർക്ക് ഇതു സൗകര്യമായി. 101, 102, 110, 111 റൂട്ടുകളിൽ ഇന്നു മുതൽ കൂടുതൽ ബസുകൾ സർവീസ് നടത്തും. അബുദാബി ഖലീഫ സ്ട്രീറ്റിൽനിന്ന് മുസഫ വ്യവസായ മേഖല വഴി ഡെൽ മാളിലേക്കുള്ള 101–ാം നമ്പർ ബസ് ഇനി മുതൽ അര മണിക്കൂർ ഇടവിട്ട് സർവീസ് നടത്തും.
നേരത്തെ രണ്ടു മണിക്കൂർ കാത്തിരിക്കണമായിരുന്നു. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ ബസ് സ്റ്റേഷനിൽ നിന്ന് സ്ട്രീറ്റ് 18, സ്ട്രീറ്റ് 26 വഴി ഖലീഫ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റിലേക്കും തിരിച്ചും പോകുന്ന 102–ാം നമ്പർ ബസും ഇനി മുതൽ അര മണിക്കൂർ ഇടവിട്ട് സർവീസ് നടത്തും. നാഷനൽ പെട്രോളിയം കോർപ്പറേഷൻ, ഐ കാർഡ് റസിഡൻഷ്യൽ സിറ്റി, സായിദ് സ്പോർട്സ് സിറ്റി, അബുദാബി ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ട് നമ്പർ 110, മുസഫ വർക്കർ വില്ലേജ് മാളിൽനിന്ന് സ്ട്രീറ്റ് എട്ട് വഴി സായിദ് സ്പോർട്സ് സിറ്റിയിലൂടെ അബുദാബി ഖലീഫ സ്ട്രീറ്റിലേക്ക് പോകുന്ന റൂട്ട് നമ്പർ 111 ബസുകൾ 30 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും.
210, 216, 410 ബസ് റൂട്ടുകളിലും മാറ്റമുണ്ട്. 210–ാം നമ്പർ ബസ് ഇനി മുതൽ ഡെൽമ മാൾ, മുഹമ്മദ് ബിൻ സായിദ് സിറ്റി, മസ് യദ് മാൾ, അൽബഹ് യ, ഷഹാമ, അൽറഹ്ബ ആശുപത്രി റൂട്ടിലായിരിക്കും ഓടുക. ബസ് നമ്പർ 216ന് പകരം 218 ആയിരിക്കും ഈ റൂട്ടിലോടുക. ജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ഗതാഗത മേഖലയിലെ പരിഷ്കാരമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.