കൊല്ലം: സോളാർ അഴിമതി കേസിൽ ഗണേഷ് കുമാർ എംഎൽഎയും സരിത എസ് നായരും തനിക്കെതിരെ വ്യാജരേഖകൾ ഉണ്ടാക്കി ഗൂഢാലോചന നടത്തിയതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതിയിൽ സാക്ഷി മൊഴി നല്കി. മന്ത്രി സഭയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതിലുള്ള ഗണേഷ് കുമാറിന്റെ വിരോധമാണ് ഗൂഢാലോചനക്ക് കാരണം. സരിത ജയിലിൽ വച്ചെഴുതിയ കത്തിൽ പേജുകൾ എഴുതിചേർത്താണ് ഗൂഢാലോചന നടത്തിയതെന്നും ഉമ്മന്‍ചാണ്ടി മൊഴി നൽകി.
സരിതാ നായർ ജയിലിൽ കഴിയവേ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ സരിതയുടെ കത്തിൽ 4 പേജുകൾ എഴുതി ചേർത്തുവെന്ന കേസിൽ സാക്ഷിയായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊട്ടാരക്കര കോടതിയിൽ ഹാജരായത്. കൂട്ടിച്ചേർക്കലുകൾ വരുത്തിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സോളാർ കമ്മീഷൻ ഉമ്മൻ ചാണ്ടിക്കെതിരെ തെറ്റായ പരാമർശങ്ങളും കണ്ടെത്തലുകളും നടത്തിയതെന്ന് ആരോപിച്ച് സുധീർ ജേക്കബാണ് കോടതിയെ സമീപിച്ചത്.
സോളാർ അഴിമതി ആരോപണത്തിൽ ഗൂഢാലോചന നടന്നുവെന്ന വാദം കോടതിയിൽ നൽകിയ മൊഴിയിലും ഉമ്മൻ ചാണ്ടി ആവർത്തിച്ചു. സരിതാ നായരും ഗണേശ് കുമാർ എംഎൽഎയും ഗൂഢാലോചന നടത്തി. സരിത എഴുതിയ 21 പേജുള്ള കത്ത് കമ്മീഷന് മുന്നിൽ ഹാജരാക്കിയത് 4 പേജുകൾ എഴുതി ചേർത്തതാണെന്നും ഉമ്മൻ ചാണ്ടി മൊഴി നൽകി .ഗണേശ് കുമാറിന് മന്ത്രി സഭയിലേക്ക് തിരിച്ച് വരാൻ കഴിയാത്തതിന്റെ വിരോധമുണ്ടായിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ഉമ്മൻ ചാണ്ടി മൊഴി നല്‍കിയത്. കേസിൽ ഫെനി ബാലകൃഷ്ണൻ പത്തനം തിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥ കുറുപ്പ് എന്നിവരുടെ മൊഴിയും കോടതി നേരത്തെ രേഖപ്പെട്ടത്തിയിരുന്നു.