ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരന്റെ ശവസംസ്കാര ചടങ്ങിലേക്ക് ഇരച്ചു കയറിയ സൈന്യം സംസ്കാരത്തിൽ പങ്കെടുക്കാനെത്തിയ മറ്റൊരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റു. തെക്കൻ കശ്മീരിലെ ഷോപ്പിയാനിലായിരുന്നു സംഭവം.
ഭീകരന്റെ സംസ്കാര ചടങ്ങിൽ മറ്റ് ഭീകരർ പങ്കെടുത്ത് ഗൺ സല്യൂട്ട് നൽകൽ സ്ഥിരം സംഭവമായിരുന്നു. ഇതിനെ തുടർന്നാണ് സംസ്കാര ചടങ്ങുകൾക്കെത്തുന്ന ഭീകരരെ ലക്ഷ്യമിട്ട് സൈന്യം ആക്രമണം നടത്തിയത്. ശക്തമായ കല്ലേറുണ്ടായെങ്കിലും ഭീകരനെ വധിച്ചിട്ടാണ് സൈന്യം പിന്മാറിയത്.
സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനിടെ സൈന്യത്തിനെ തടയാൻ വിഘടനവാദികൾ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് സൈന്യം പെല്ലറ്റ് ഗൺ , കണ്ണീർ വാതകം, തുടങ്ങിയവ പ്രയോഗിച്ചതിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.
നേരത്തെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പൊലീസ് തകര്‍ത്തിരുന്നു. ജമ്മുവില്‍ ഗ്രനേഡുകളുമായി യാത്ര ചെയ്ത ഭീകരനെ പൊലീസ് പിടികൂടി. എട്ട് ഗ്രനേഡുകളാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
അര്‍ഫാന്‍ വാനിയെന്ന ഭീകരനെയാണ് പിടികൂടിയത്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോര സ്വദേശിയാണ് ഇയാള്‍. 60,000 രൂപയും ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.