തിരുവനന്തപുരം: കനത്ത മഴയേ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടി. വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ പലയിടങ്ങളിലും ഉരുള്‍പൊട്ടി. ഇന്ന് രാവിലെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഉരുള്‍പൊട്ടി ദമ്പതികള്‍ മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കുടുക്കുന്നേല് അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.
അടിമാലിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കനത്ത മഴയില്‍ ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഹസന്‍കുട്ടിയേയും കുടുംബത്തേയുമാണ് കാണാതായത്. ആറു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമയുടെ മൃതദേഹമാണ് ലഭിച്ചത്. ഹസന്‍കുട്ടിയേയും മകന് മുജീബിനേയും രക്ഷപെടുത്തി. മുജീബിന്റെ ഭാര്യ ഷെമീന മക്കളായ ദിയ, നിയ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുടയാണ്.
ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം രാജപുരത്ത് ഉരുള്‍പൊട്ടി വീട് തകര്‍ന്നു. വീട്ടിലെ 3 പേരെ കാണാതായി. കരികുളത്ത് മീനാക്ഷി മക്കളായ രാജന്, ഉഷ എന്നിവരെയാണ് കാണാതായത്. പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.
മലപ്പുറം പോത്തുകല്ലിൽ വള്ളം ഒഴുക്കിൽപ്പെട്ട് 6 പേരെ കാണാതായി.മഴ വെള്ളപാച്ചിലിൽ നിന്ന് രക്ഷ പെടാൻ ശ്രമിച്ച വനവാസി കുടുംബമാണ് ഒഴുക്കിൽപ്പെട്ടത്. പ്രദേശത്ത് പത്ത് വിടുകളിൽ വെള്ളം കയറി.
കോഴിക്കോട് 12 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയതായാണ് വിവരം. വനമേഖലകളിലാണ് കൂടുതലും ഉരുള്‍പൊട്ടിയിരിക്കുന്നത്. കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരു കുട്ടിയെ കാണാതായി. ഒരു കാര്‍ ഒലിച്ചു പോയതായും റിപ്പോര്‍ട്ടുണ്ട്. മലപ്പുറം കാളികാവ് കരുവാരക്കുണ്ടിലും ഉരുള്‍പൊട്ടലുണ്ടായി. മഴ ശക്തമായതിനെ തുടര്‍ന്ന് ഇവിടുന്ന് നിരവധി കുടുംബങ്ങളെ മാറ്റത്താമസിപ്പിച്ചിരിക്കുകയാണ്.
മൈസൂര്‍-കോഴിക്കോട് പാതയില്‍ വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നേരത്തെ കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.
കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയിലും ഉരുള്‍പൊട്ടി. വൈത്തിരി പൊലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. സംഭവത്തില്‍ പൊലീസ് സ്റ്റേഷന് ഭാഗികമായി തകര്‍ന്നു. ഇവിടെ മണ്ണ് നിറഞ്ഞു കിടക്കുകയാണ്. പ്രദേശത്തെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവിടെ ആളുകള്‍ കുടുങ്ങി കിടപ്പുണ്ടോ എന്ന് സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.