ലണ്ടൻ : ഖാലിസ്ഥാൻ വിഘടനവാദി നേതാക്കൾക്കും പിന്തുണയ്ക്കുന്നവർക്കും ചുട്ടമറുപടിയുമായി സിഖ് നേതാവ് എം.എസ് ബിട്ട. ഖാലിസ്ഥാൻ മുൻപ് ഉണ്ടായിരുന്നില്ല . ഇനി ഉണ്ടാകുകയുമില്ല , ഉണ്ടാക്കാൻ അനുവദിക്കുകയുമില്ലെന്ന് ഓൾ ഇന്ത്യ ഭീകരവിരുദ്ധ സമിതി ചെയർമാൻ കൂടിയായ ബിട്ട വ്യക്തമാക്കി.
പഞ്ചാബ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെ തന്നെ തുടരും . ഖാലിസ്ഥാൻ വാദികളുടെ പിന്നിൽ ഐഎസ്ഐ ആണ്. അവരെ വിജയിക്കാൻ ഇന്ത്യയിലെ ജനങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനിൽ സിഖ് ഫോർ ജസ്റ്റിസ് എന്ന ഖാലിസ്ഥാൻ അനുകൂല സംഘടന നടത്തുന്ന പരിപാടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലണ്ടൻ പ്രഖ്യാപനം എന്ന പേരിൽ സിഖ് ഫോർ ജസ്റ്റിസ് എന്ന ഖാലിസ്ഥാൻ അനുകൂല സംഘടന നടത്തുന്ന പരിപാടിക്ക് പണമൊഴുക്കുന്നത് പാക് ചാര സംഘടനയായ ഐഎസ്ഐ ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു.സിഖ് ഫോർ ജസ്റ്റിസിന്റെ പരിപാടിക്ക് പഞ്ചാബിൽ ആരും പിന്തുണയ്ക്കാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സംഘടനകളുടെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ മുട്ടുകുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.