കശ്മീർ ; ഇന്ത്യൻ സൈനികരുടെ ജീവനാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് മകൻ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയിൽ ചേർന്നപ്പോൾ അനാഥരായ മാതാപിതാക്കൾക്ക് തുണയായത് ഇന്ത്യൻ സൈന്യം.
കാവലാളാകാൻ മാത്രമല്ല കാരുണ്യം ചൊരിയാനും അറിയുന്ന ഇന്ത്യൻ സൈന്യം ഇത്തവണ സഹായഹസ്തം നീട്ടിയത് ലഷ്കർ ഇ ത്വയ്ബ ഭീകരൻ റിയാസ് അഹമ്മദ് ദാറിന്റെ വൃദ്ധരായ മാതാപിതാക്കൾക്ക് നേരെയാണ്.
ഇന്ത്യയോടുള്ള വിദ്വേഷവും,പാകിസ്ഥാനോടുള്ള അഭിനിവേശവും മൂത്താണ് കശ്മീരിലെ പുൽ വാമ ജില്ലക്കാരനായ റിയാസ് 2015 ൽ ലഷ്കർ ഇ ത്വയ്ബയിൽ ചേരുന്നത്.കശ്മീർ താഴ്വരയിലെ കൊടും ഭീകരന്മാരിൽ ഒരാളാണിന്ന് റിയാസ് .
ഏക മകൻ ഭീകരവാദത്തിലേക്ക് മാറിയതോടെ വൃദ്ധരായ മാതാപിതാക്കളെ അയൽവാസികൾ പോലും ഒറ്റപ്പെടുത്താൻ തുടങ്ങിയിരുന്നു.പക്ഷാഘാതം വന്ന് തളർന്ന് നിലയിലായ റിയാസിന്റെ പിതാവും,മറ്റ് രോഗങ്ങൾ അലട്ടുന്ന മാതാവും മരുന്നുകൾ പോലും ഇല്ലാതെ ദുരിതത്തിലായിരുന്നു.
വിവരങ്ങൾ അറിഞ്ഞ് കാകപ്പൂരിലുള്ള ആർമി ക്യാമ്പിലെ സൈനികരാണ് ഇരുവർക്കുമുള്ള മരുന്നുകളും,ഭക്ഷണങ്ങളുമായി വീട്ടിലെത്തിയത്.ഏറെ നാളായി പരസഹായമില്ലാത്തതിനാൽ വീടിനു പുറത്തേക്ക് പോലും ഇറങ്ങാൻ കഴിയാതിരുന്ന മാതാപിതാക്കളെ പുറം കാഴ്‌ച്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഏറെ നേരം സൈനികർ അവർക്കൊപ്പം ചിലവഴിച്ചു.
ഇവർക്ക് തുടർന്നും ചികിത്സാ സഹായം നൽകാൻ തയ്യാറാണെന്ന് അറിയിച്ച സൈനികരെ ബന്ധുക്കളും,ഗ്രാമവാസികളും കൂപ്പുകൈകളോടെയാണ് മടക്കി അയച്ചത്.