ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയിൽ പ്രതിസന്ധി, മുതിർന്ന നേതാവ് ആശിഷ് ഖേതാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഒരാഴ്ച മുൻപ് പാര്‍ട്ടിയിലെ മറ്റൊരു പ്രമുഖ നേതാവ് അശുതോഷ് രാജിവച്ചതിനു പിന്നാലെയാണിത്.
ഇനി മുതല്‍ സജീവ രാഷ്ട്രീയത്തിലിലെന്നു പ്രഖ്യാപിച്ചാണ് ഖേതാന്റെ രാജി.
ഡല്‍ഹി സര്‍ക്കാരിന്റെ ഉപദേശക വിഭാഗമായ ഡല്‍ഹി ഡയലോഗ് ആന്റ് ഡവലെപ്മെന്റ് കമ്മീഷനില്‍( ഡിഡിസി) നിന്ന് കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം രാജി വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അപവാദങ്ങളില്‍ തനിക്ക് താത്പര്യമില്ലെന്ന് ഖേതാന്‍ ട്വീറ്റ് ചെയ്തു.
അശുതോഷ് രാജി പ്രഖ്യാപിച്ച ആഗസ്റ്റ് 15 നു തന്നെ ആശിഷ് ഖേതാനും രാജിക്കത്ത് പാര്‍ട്ടി നേതാവ് കേജരിവാളിന് നല്‍കിയതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാൽ 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽനിന്നു മത്സരിക്കാനുള്ള ഖേതന്റെ നീക്കത്തെ പാർട്ടി നേതൃത്വം എതിർത്തതാണ് രാജിക്ക് കാരണമെന്ന് സൂചനയുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിൽ മീനാക്ഷി ലേഖിയോട് പരാജയപ്പെട്ടതിനാലാണ് ഖേതൻ സ്ഥാനാർഥിയാകുന്നതിനെ പാർട്ടി എതിർത്തത്.