തിരുവനന്തപുരം : യുഎഇ സഹായത്തിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പ്രളയക്കെടുതികളുടേയും ദുരിതാശ്വാസത്തിന്റെയും വിശദവിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഎഇ സർക്കാർ 700 കോടി പ്രഖ്യാപിച്ചെന്നും ഇത് പ്രധാനമന്ത്രിയെ അറിയിച്ചെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അങ്ങനൊരു പ്രഖ്യാപനം നടന്നിട്ടില്ലെന്ന് തെളിയിക്കുന്ന ട്വീറ്റ് യുഎഇ ഉപസൈന്യാധിപന്റേതായി പുറത്തു വന്നിരുന്നു. യുഎഇ സർക്കാർ അത്തരമൊരു പ്രഖ്യാപനം നടത്തിയതിന്റെ യാതൊരു തെളിവുകളും ലഭ്യമല്ല. അതിൽ 700 കോടിയെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ജീവകാരുണ്യ സംഘടനകൾ സഹായിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.എന്നാൽ ഉപസൈന്യാധിപൻ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും 700 കോടി പ്രഖ്യാപിച്ചെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത് .
യുഎഇ പ്രഖ്യാപനത്തിന്റെ കാര്യത്തിൽ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിലവിൽ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തത വരുത്താനുണ്ടെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറയുകയായിരുന്നു.
യുഎഇ യുടെ 700 കോടി കേന്ദ്രം തടഞ്ഞുവെന്നുള്ള വ്യാജപ്രചാരണവുമായി കേരളത്തിലെ ചില രാഷ്ട്രീയകക്ഷികളും വിഘടനവാദികളും പ്രചാരണങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഉപസൈന്യാധിപന്റെ ട്വീറ്റ് പുറത്തുവന്നത്. ഇതോടെ ആരോടാണ് 700 കോടി പ്രഖ്യാപിച്ചതെന്ന ചോദ്യവുമായി മലയാളികൾ രംഗത്തെത്തി. യുഎഇ 700 കോടി പ്രഖ്യാപിച്ചതിന്റെ യാതൊരു ഔദ്യോഗിക വിവരങ്ങളും പുറത്തു വന്നില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ അവകാശവാദവും ദുരൂഹതയുണർത്തുന്നതാണ് .മാത്രമല്ല പ്രഖ്യാപിക്കാത്ത 700 കോടി കേന്ദ്രം തടഞ്ഞെന്ന പ്രചാരണവുമായി കേരളത്തെ സ്വതന്ത്രമാക്കണമെന്ന വാദമുയർത്തി വിഘടനവാദികളും രംഗത്തെത്തിയിരുന്നു.