കൊച്ചി ; പ്രളയത്തിൽ മുങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളം പുനർജ്ജനിക്കുകയായിരുന്നു,നാവികസേനയുടെ കരുത്തിൽ, വെറും 48 മണിക്കൂറിനുള്ളിൽ. നെടുമ്പാശ്ശേരിക്ക് ബദലായാണ് നാവികസേന വിമാനത്താവളം പൊതു ജനങ്ങൾക്കായി ഒരുങ്ങിയത്.
സംസ്ഥാന സർക്കാർ വിമാന സർവീസിനായി സമീപിച്ചതിനെത്തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് അതോറിറ്റി, സിയാൽ എന്നിവയുമായി കൂടിയാലോചന നടത്തിയാണ് നാവികസേന വിമാനത്താവളം സജ്ജമാക്കിയത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ ഹെലികോപ്റ്ററുകളടക്കം കഴിഞ്ഞ ദിവസം വരെ 143 സർവീസുകളാണ് ഇവിടെ നിന്നു നടന്നത്. 8,523 യാത്രക്കാർ ഇവിടെയെത്തി. ഇതിനൊക്കെ ഉണ്ടായിരുന്നത് 291 വിമാനജീവനക്കാരും.
ഏറെ വെല്ലുവിളികൾ ഉണ്ടായിരുന്നു നാവികസേന വിമാനത്താവളം സിവിലിയൻ യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നതിൽ. നെടുമ്പാശ്ശേരിക്ക് മുൻപ് വിമാന സർവീസ് നടന്നിരുന്ന സ്ഥലത്തുതന്നെയാണ് താത്കാലിക സംവിധാനവും സജ്ജമാക്കിയത്.
പഴയ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടമായിരുന്ന സ്കൂൾ ഓഫ് നേവൽ എയർമെനാണ് ടെർമിനലായൊരുക്കിയത് . നാവികസേനാംഗങ്ങൾക്ക് വ്യോമയാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പഠിപ്പിക്കുന്ന ക്ലാസ് മുറികളായിരുന്നവ വളരെ വേഗമാണ് ടെർമിനലായി മാറിയത്.
പരിശീലന വിമാനങ്ങളും പ്രത്യേക വാഹനങ്ങളും പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് യാത്രാ വിമാനങ്ങളിടാൻ സൗകര്യമൊരുക്കി. ക്ലാസ് മുറികൾ സി.ഐ.എസ്.എഫിന്റെയും വിമാനക്കമ്പനികളുടെയും ഓഫീസുകളായാണ് മാറ്റിയെടുത്തത്.ജീവനക്കാർക്കും യാത്രക്കാർക്കുമുള്ള കാന്റീൻ, വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേക വിശ്രമ സ്ഥലം എന്നിവയൊക്കെ ഒരുക്കിയിരുന്നു.
ഗാരേജായിരുന്ന സ്ഥലത്ത് ബാഗേജ് സ്കാനറുകൾ സ്ഥാപിച്ചു. ചെക്ക്-ഇൻ കൗണ്ടറുകളും ഒപ്പം സജ്ജമാക്കിയിരുന്നു.