ന്യൂഡൽഹി ; ഒരു സംസ്ഥാനത്തെ പട്ടികവിഭാഗത്തിലുൾപ്പെടുന്നവർക്ക് ഇതര സംസ്ഥാനങ്ങളിൽ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി.
പട്ടികവിഭാഗത്തിൽ പെടുന്നവരെ സംബന്ധിച്ചു ഭരണഘടനപ്രകാരം രാഷ്ട്രപതി നൽകുന്ന ഉത്തരവു പരിഷ്കരിക്കാൻ കോടതിക്ക് പോലും പരിഷ്ക്കരിക്കാൻ അധികാരമില്ലെന്നും ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അദ്ധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
ഓരോ സംസ്ഥാനത്തെയും പട്ടികയുടെ അടിസ്ഥാനത്തിലാണ് സംവരണം.ഒരു സംസ്ഥാനത്തിനു തങ്ങളുടെ സംസ്ഥാനത്ത് പട്ടികവിഭാഗമായി കണക്കാക്കപ്പെടാത്തവർക്ക് സംവരണം നൽകാൻ താല്പര്യമുണ്ടെങ്കിൽ അക്കാര്യം കേന്ദ്ര സർക്കാരിലൂടെ പാർലമെന്റിലെത്തിക്കണം.പാർലമെന്റാണ് പട്ടിക പരിഷ്ക്കരിക്കാൻ നിയമം പാസ്സാക്കേണ്ടത്.
മറിച്ച് സംസ്ഥാനങ്ങൾ സ്വമേധയാ സംവരണപ്പട്ടിക പുറത്തിറക്കുന്നത് രാജ്യത്ത് അരാജകത്വത്തിന് വഴിവെക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.മാത്രമല്ല ഇത്തരത്തിൽ ഒരു സംസ്ഥാനത്ത് സംവരണം ലഭ്യമാകുന്ന വ്യക്തിക്ക് മറ്റ് സംസ്ഥാനങ്ങളിൽ സംവരണം നൽകുന്നത്,ആ സംസ്ഥാനക്കാരുടെ അവകാശം നിഷേധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.