തിരുവനന്തപുരം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് അഞ്ചുദിവസത്തിനിടെ മരിച്ചത് 23 പേര്. രോഗം പടരുന്നത് കണക്കിലെടുത്ത് ആരോഗ്യവകുപ്പ് സംസ്ഥാനത്ത് അതിജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പനി പടരാതിരിക്കാൻ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രളയത്തിനുശേഷം സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യതയുള്ളതായും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഒാഗസ്ത് മാസത്തില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം പന്ത്രണ്ട് പേര് മരിച്ചതായാണ് കണക്കുകള്‍. അറുപത്തി അഞ്ചോളം പേര് ഇവിടെ രോഗ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലുണ്ട്. നാലു ലക്ഷത്തില്‍ അധികം പ്രതിരോധമരുന്നുകളാണ് ഇന്നലെ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തത്.
കോഴിക്കോടിനു പുറമെ മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലും എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും എലിപ്പനി ബാധിച്ചവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 97 പേര് രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.