സ്കൂബ ഡൈവിംഗിൽ സ്വന്തം ലോക റെക്കോർഡ് തിരുത്തികുറിച്ചിരിക്കുകയാണ് 95 കാരനായ റേ വൂളി. കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സ്കൂബാ ഡൈവറാണ് വൂളി.
പ്രായം പോരാട്ടവീര്യത്തെ ഒരിക്കലും തകർക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാരനായ റേ വൂളി. 95-ാം വയസിൽ അപൂർവ്വമായ ഒരു റെക്കോർഡിന് കൂടി ഉടമയായിരിക്കുകയാണ് വൂളി. സൈപ്രസിൽ തകർന്ന കപ്പലിനെ കുറിച്ചുള്ള വിവരശേഖരണത്തിനായാണ് വൂളി കടലിന്റെ അടിത്തട്ടിലേക്ക് സഞ്ചരിച്ചത്.
45 മിനിറ്റോളം സമയം അദ്ദേഹം 40.6 മീറ്റർ ആഴത്തിൽ കടലിൽ ചെലവഴിച്ചു. ഒരു വർഷം മുമ്പ് വൂളി തന്നെ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. രണ്ടാം ലോക മഹായുദ്ധത്തിൽ റേഡിയോ ഓപ്പറേറ്ററായി സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് റേ വൂളി. 58 വർഷമായി സ്കൂബ ഡൈവിംങ് രംഗത്ത് ഇദ്ദേഹം സജീവമായുണ്ട്.
തനിക്ക് ഇപ്പോൾ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ആരോഗ്യസ്ഥിതി ഇങ്ങനെ തന്നെ തുടർന്നാൽ അടുത്ത വർഷം വീണ്ടും റെക്കോർഡ് തിരുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു.