മാനന്തവാടി : തലപ്പുഴയിൽ കമ്യൂണിസ്റ്റ് ഭീകര സംഘം എത്തിയതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് ആയുധ ധാരികളായ നാലംഗ സംഘം പ്രദേശത്തെത്തി സർക്കാരിനെതിരെ ലഘുലേഖകൾ വിതരണം ചെയ്തത്.
നന്തവാടി തലപ്പുഴ കാപ്പിക്കളത്താണ് 4 അംഗ കമ്യൂണിസ്റ്റ് ഭീകര സംഘം വീടുകളിലെത്തിയത്.ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചെത്തിയ സംഘം പ്രളയ സമയത്ത് രക്ഷാ പ്രവർത്തനം നടത്തിയവരെ അഭിനന്ദിച്ചും സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടുമുള്ള ലഘുലേഖകൾ വിതരണം ചെയ്തു . മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് വീടുകളിൽ എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു .
ഇത് സംബന്ധിച്ച് പോലീസ് പ്രദേശവാസികളിൽ നിന്ന് വിവരം ശേഖരിച്ചു . കൂടാതെ തണ്ടർബോൾട്ട് ഈ മേഖലയിൽ തിരച്ചിൽ നടത്തി .ഡാമുകളും ക്വാറികളും ദുരന്തങ്ങളുടെ വ്യാപ്തി കൂട്ടിയെന്നും സർക്കാർ സംവിധാനം നോക്കുത്തിയായെന്നും സി.പി.ഐ മാവോയിസ്റ്റ് കബനീ ഏരിയ കമിറ്റി എന്നെഴുതിയ കുറിപ്പിൽ പറയുന്നു. . ഇതിന് മുൻപും ഇവിടെ കമ്യൂണിസ്റ്റ് ഭീകര സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
അതേസമയം മലപ്പുറം ജില്ലയിലും കമ്യൂണിസ്റ്റ് ഭീകര ഭീഷണി നിലനിൽക്കുന്നുണ്ട്. നിലമ്പൂരിലും സമീപ പ്രദേശങ്ങളായ വഴിക്കടവ്, എടക്കര, പൂക്കോട്ടുപാടം, കാളികാവ് തുടങ്ങിയ ഭാഗങ്ങളിലാണ് ഭീഷണി നിലനില്‍ക്കുന്നത് .2016ല്‍ നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കമ്യൂണിസ്റ്റ് ഭീകര നേതാക്കളായ അജിതയും കുപ്പു ദേവരാജും കൊല്ലപ്പെട്ടിരുന്നു.
വരയന്മലയില് അടുത്ത കാലത്ത് പലപ്പോഴായി ഭീകരരെ കണ്ടിരുന്നതായി നാട്ടുകാരും മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം പുഞ്ചക്കൊല്ലി കോളനിയില്‍ സായുധ സംഘമെത്തി വനവാസികള്‍ക്ക് ക്ലാസെടുക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷവും ആശയ പ്രചാരണത്തിനായി ഭീകരർ കോളനികളിലെത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. അതിനാല്‍ ഭീകര സാന്നിധ്യമുള്ള മേഖലകളില്‍ പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.