കോട്ടയം : സ്ത്രീസമത്വത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെപേരിൽ, ജില്ലാ പഞ്ചായത്തംഗമായ വനിതയെയും,പോസ്റ്റിനു താഴെ അനുകൂല കമന്റിട്ടതിന് ലോക്കൽ കമ്മിറ്റി അംഗത്തെയും സി.പി.എം. തരംതാഴ്ത്തി.
വെള്ളൂർ ഡിവിഷനിൽനിന്നുള്ള അംഗവും ചെമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കല മങ്ങാട്ടിനെയാണ് ലോക്കൽ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയത്.
പോസ്റ്റിനുതാഴെ അനുകൂലമായി കമന്റിട്ട ലോക്കൽ കമ്മിറ്റി അംഗം വി.പി.അജിമോനെയും തരംതാഴ്ത്തി. തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയിലെ പ്രമുഖനേതാവിന്റെ സാമ്പത്തിക ഇടപാടുകൾ ചോദ്യംചെയ്തതും നടപടിയെടുക്കാൻ കാരണമായെന്ന് പാർട്ടിക്കുള്ളിൽ ആക്ഷേപമുയർന്നിട്ടുണ്ട്.
വെള്ളൂരിൽനിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണെങ്കിലും, താമസസ്ഥലമായ മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയിലാണ് കല പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഏരിയാ സമ്മേളനത്തിൽ ഇവർ ഔദ്യോഗികപാനലിനെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കുറച്ചുദിവസങ്ങൾക്കുശേഷമാണ് സ്ത്രീസമത്വത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് . എന്നാൽ, മത്സരത്തിൽ പരാജയപ്പെട്ടതിലുള്ള വിരോധം തീർക്കാൻ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നായിരുന്നു നേതൃത്വത്തിന്റെ ആരോപണം.
ഇക്കാര്യം കല നിഷേധിക്കുകയും, വിശദീകരണം നൽകുകയുംചെയ്തു. തുടർന്ന് പോസ്റ്റ് പിൻവലിച്ചെങ്കിലും ഏരിയാനേതൃത്വം ഇടപെട്ട് പ്രശ്നം മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയിൽ ചർച്ചചെയ്യിക്കുകയായിരുന്നു.
തുടർന്ന് കാര്യമായ വിശദീകരണംപോലും തേടാതെ കലയെ മറവൻതുരുത്ത് ബ്രാഞ്ചിലേക്കു തരംതാഴ്ത്തി. കലയുടെ പോസ്റ്റിനനുകൂലമായി കമന്റിട്ട അജിമോനെ ആലുംചുവട് ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്.
സ്ത്രീകൾക്ക് പാർട്ടി സമത്വം നൽകുന്നില്ലെന്ന് അടുത്തിടെ ആരോപണങ്ങൾ ഉയർന്നിരുന്നു.ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയും താൻ വിശ്വസിച്ച പ്രസ്ഥാനം തനിക്കൊരു പ്രശ്നമുണ്ടായപ്പോൾ കൈവിട്ടതായി ആരോപിച്ചിരുന്നു.