ന്യൂഡൽഹി: കേരളം ഭരിക്കുന്ന ഇടത് മുന്നണി സർക്കാരും, ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മും സംഘടിത മതമേധാവികളുടെ തടങ്കലിലാണെന്ന് വി മുരളീധരൻ എംപി. സ്ത്രീപീഡന കേസിൽ നടപടിയുണ്ടാകാൻ കന്യാസ്ത്രീകൾ പോലും സമരരംഗത്തിറങ്ങേണ്ടി വന്ന അവസ്ഥ ഇതാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി ലഭിച്ചതിനു ശേഷം ഇതുവരെ ഫലപ്രദമായ അന്വേഷണം നടത്താനോ, വഴിത്തിരിവുണ്ടാക്കാനോ പൊലീസിന് കഴിയാത്തത് സർക്കാരിന്റെ ഇടപെടലും സിപിഎമ്മിന്റെ നിയന്ത്രണവും കൊണ്ടാണ്. സംഘടിത മതമേധാവികളുടെ സ്വാധീനമാണ് ഇതിനു പിന്നിലെ കാരണം. സംഘടിത മതമേധാവികളെ ഭയക്കുന്ന സർക്കാരിനും സി.പി.എമ്മിനും അവരുടെ നിർദേശങ്ങളെ മറികടക്കാനും കഴിയുന്നില്ല. ഇതാണ് കന്യാസ്ത്രീകളെ പോലും സമരമുഖത്ത് എത്തിച്ചിരിക്കുന്നത്.
പികെ ശശി എംഎൽഎക്കെതിരായ പീഡന പരാതി പുറത്തു വന്നിട്ടും സ്വന്തം സഹപ്രവർത്തകയ്ക്കുണ്ടായ ദുര്യോഗത്തിൽ പ്രതികരിക്കാത്ത ഡിവൈഎഫ്ഐയുടെ നിലപാട് എന്തെന്നറിയാൻ പൊതുജനത്തിന് താൽപര്യമുണ്ട്. പൊരുതുന്ന യുവജന പ്രസ്ഥാനമെന്നു അവകാശപ്പെടുന്ന ഡിവൈഎഫ്ഐക്ക് സഹപ്രവർത്തകയെ സിപിഎം എംഎൽഎ പീഡിപ്പിച്ചതായ പരാതിയിൽ ഒരക്ഷരം മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല.
സ്വതന്ത്ര യുവജന സംഘടനയെന്ന് പറയപ്പെടുന്ന ഡിവൈഎഫ്ഐ സിപിഎമ്മിന്റെ നിയന്ത്രണത്തിലല്ല എന്നാണ് അവകാശപ്പെടുന്നത്. പക്ഷേ, പി.കെ ശശിക്കെതിരായ പീഡന പരാതിയിൽ നാവനക്കാൻ കഴിയാത്ത ഡിവൈഎഫ്ഐ, സിപിഎം പറയുന്നതിന് അപ്പുറത്തേക്ക് ഒരടി പോലും മുന്നോട്ടുവയ്ക്കാൻ കഴിയാത്ത അടിമകളാണെന്ന് തെളിഞ്ഞിരിക്കുന്നു.
പൊരുതുന്ന യുവജനപ്രസ്ഥാനത്തിന് സിപിഎമ്മിന്റെ അടിമപ്പണിയെടുക്കാൻ മാത്രമേ കഴിയൂ എന്നതിന്റെ ഉത്തമ ഉദാഹരണമായി പികെ ശശിക്കെതിരായ പീഡന പരാതി മാറിയിരിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.