ന്യൂഡൽഹി : മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമ്മിച്ച ആദ്യ മാൻ പോർട്ടബിൾ ടാങ്ക് വേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിൽ നടന്ന ആദ്യ പരീക്ഷണം പൂർണ വിജയമാണെന്ന് ഡിആർഡിഒ വ്യക്തമാക്കി. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം മിസൈൽ സൈന്യത്തിന്റെ ഭാഗമാകും.
നിലവിൽ ഈ വിഭാഗത്തിലുള്ള 75,000 ടാങ്ക് വേധ മിസൈലാണ് സൈന്യത്തിന് ആവശ്യമുള്ളത്. ഇന്ത്യൻ നിർമ്മിത മിസൈൽ പരീക്ഷണം വിജയമായതോടെ വൻ കുതിച്ചു ചാട്ടമാണ് ഈ വിഭാഗത്തിൽ രാജ്യം കൈവരിച്ചത്.
നേരത്തെ ഇസ്രയേലിൽ നിന്ന് സ്പൈക്ക് മിസൈലുകൾ വാങ്ങാൻ തീരുമാനമെടുത്തിരുന്നെങ്കിലും പ്രാവർത്തികമായില്ല. രണ്ടായിരം മിസൈലുകൾ അടിയന്തിര ആവശ്യത്തിനു വേണ്ടി വാങ്ങാൻ ആലോചനയുണ്ട്.രണ്ടര കിലോമീറ്റർ ദൂര പരിധിയുള്ള മൂന്നാം തലമുറ മിസൈലുകളാണ് സൈന്യം ലക്ഷ്യമിടുന്നത്. മിസൈൽ പരീക്ഷണം വിജയമായതോടെ വലിയ തോതിൽ ഇത് ഉത്പാദിപ്പിക്കാനാണ് തീരുമാനം.
2015 ലാണ് മിസൈൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത്. നാഗ് മിസൈലിൽ മാറ്റങ്ങൾ വരുത്തിയായിരുന്നു രൂപകൽപ്പന.