അമേരിക്കയുടെ ഉപരോധ ഭീഷണി തള്ളി റഷ്യയിൽ നിന്നും എസ്-400 ട്രയംഫ് വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പ് വയ്‌ക്കും. ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഇന്ത്യ ഇതു സംബന്ധിച്ച് കരാറിൽ ഒപ്പ് വയ്‌ക്കുമെന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റഷ്യയുമായി കരാറിൽ ഏർപ്പെട്ടാൽ എതിരാളിയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നവർക്കു മേൽ യുഎസ് ഏർപ്പെടുത്തുന്ന ഉപരോധം (സിഎടിഎസ്എ) ഇന്ത്യയ്‌ക്ക് മേലും ഏർപ്പെടുത്തുമെന്നാണ് യുഎസിന്റെ ഭീഷണി.എന്നാൽ യു എസിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു.മാത്രമല്ല റഷ്യയുമായി നിലനിൽക്കുന്ന പ്രതിരോധ മേഖലയിലെ ബന്ധം ദൃഢമായതാണെന്ന് പല ചർച്ചയിലും ഇന്ത്യ അമേരിക്കയോട് വ്യക്തമാക്കിയിരുന്നു.
40,000 കോടി രൂപയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-400 ട്രയംഫ്.റഷ്യയുമായുള്ള 40,000 കോടി രൂപയുടെ ഇടപാട് അമേരിക്കയുടെ പ്രതിരോധ വിപണിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്. നാറ്റോ രാജ്യങ്ങൾക്കിടയിലെ മുഖ്യ വിഷയവും ഇപ്പോൾ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചിരിക്കുന്ന ഈ ആയുധങ്ങളാണ്.
അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത അങ്ങനെ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ നിരവധിയാണ്.
റഷ്യയുടെ ഏറ്റവും വലിയ ആയുധമായ ട്രയംഫിന് എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണുള്ളത്.
അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങാൻ തയ്യാറെടുക്കുന്ന ഒരു എസ്–400 ട്രയംഫ്.ഇത്തരത്തിൽ അഞ്ച് ട്രയംഫ് വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 2016 ൽ ഇന്ത്യ സന്ദർശിച്ച വേളയിലാണ് ഇതിനുള്ള കരാർ ഒപ്പ് വച്ചത്.ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്–400 ട്രയംഫ്.
അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ്.പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്.അതു തന്നെയാണ് ട്രയംഫിന്റെ ശക്തിയും.
അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ലക്ഷ്യങ്ങൾ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റർപരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ലക്ഷ്യങ്ങൾ തകർക്കാനും ഇതിനു ശേഷിയുണ്ട്.അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും.
പ്രതിരോധ മിസൈലുകൾ മണിക്കൂറിൽ 10,000 കിലോമീറ്റർ വരെ വേഗത്തിൽ തൊടുക്കുന്ന ആയുധങ്ങളാണ് ട്രയംഫിലുള്ളത്.ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗതയാണ് ട്രയംഫിനുള്ളത്.
അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സംവിധാനമായ ട്രയംഫിന് പാകിസ്ഥാന്റെയോ,ചൈനയുടെ മിസൈലുകൾ അതത് രാജ്യത്തു വച്ചു തന്നെ തകർക്കാൻ സാധിക്കുമെന്നതും ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പേറ്റും.