തുടർച്ചയായി ഒൻപതു ദിവസങ്ങളിൽ അരങ്ങേറുന്ന സംഗീത കച്ചേരികൾ ആസ്വദിക്കാൻ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ഷാർജയിലേക്ക് എത്തുന്നത്.തിരുവനന്തപുരം നവരാത്രി സംഗീതമണ്ഡപത്തിന്റെ തനതു മാതൃകയിൽ കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏക സംഗീത മഹോത്സവമാണ് ഷാര്ജായിലേത്. തുടർച്ചയായി ഏഴാമത് വർഷമാണ് ഏകതാ എന്ന പ്രവാസി കൂട്ടായ്മ നവരാത്രി സംഗീതോത്സവം ഷാർജയിൽ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി അഞ്ഞൂറിലേറെ കലാകാരന്മാർ ഒൻപതു ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കും. ആറ് ദിവസങ്ങൾ പിന്നിടുമ്പോൾ യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി നൂറു കണക്കിന് സംഗീതാസ്വാദകരാണ് ദിവസവും ഷാർജയിലേക്ക് എത്തുന്നത്. അരങ്ങേറ്റം മുതൽ ആചാര്യ സ്ഥാനത്തുള്ളവർ വരെ ഓരോ ദിവസവും കച്ചേരികൾ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത മൃദംഗ വിദ്വാൻ കുഴൽമന്നം രാമകൃഷ്ണൻ, വയലിൽ വിദ്വാൻ എസ് ഈശ്വര വർമ്മ എന്നിവരാണ് കച്ചേരികൾക്ക് അകമ്പടി സേവിക്കുന്നത്.
പതിനെട്ടാം തീയതി മഹാനവമി നാളിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഈ വർഷത്തെ ഏകതാ പ്രവാസി സംഗീത ഭാരതി പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ എം കെ ശങ്കരൻ നമ്പൂതിരിക്ക് സമ്മാനിക്കും. വിജയദശമി നാളിൽ മണ്ഡപത്തിൽ നടക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ വനമുത്തശ്ശി പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ഉൾപ്പടെയുള്ള പ്രമുഖർ കുരുന്നുകളെ എഴുത്തിനിരുത്തും.