ബംഗളൂരു : ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി നൽകാനുള്ള നീക്കം നടത്തിയത് തെറ്റായിപ്പോയെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാർ. രംഭാപുരി പീഠത്തിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു ശിവകുമാറിന്റെ പരാമർശം.
ഇത് ശരിയല്ലെന്ന് തനിക്ക് അന്നേ തോന്നിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ ഇത് സാരമായി ബാധിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ല. അവസരം കിട്ടിയപ്പോൾ തുറന്നു പറഞ്ഞതാണെന്നും ശിവകുമാർ വ്യക്തമാക്കി.
അതേസമയം കോൺഗ്രസിലെ മറ്റ് ലിംഗായത്ത് നേതാക്കൾ ശിവകുമാറിനെതിരെ ശക്തമായി രംഗത്തു വന്നു.പ്രത്യേക മതം വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസിന്റെ എല്ലാ ലിംഗായത്ത് വിഭാഗത്തിൽ പെട്ട മന്ത്രിമാരും തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. ന്യൂനപക്ഷ പദവി നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാർ നിഷേധിക്കുകയും ചെയ്തു.