ഗുവാഹതി : ഏകദിനത്തിൽ മുടിചൂടാമന്നന്മാരാണെന്ന് തെളിയിച്ച് വീണ്ടും ടീം ഇന്ത്യ. ഗുവാഹതിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന്റെ കൂറ്റൻ സ്കോറിനെ ടീം ഇന്ത്യ അനായാസം മറികടന്നു. വെസ്റ്റിൻഡീസ് ഉയർത്തിയ 323 റൺസ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ നാൽപ്പത്തിമൂന്നാം ഓവറിലാണ് ഇന്ത്യ മറികടന്നത്.ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ വിരാട് കോലിയും രോഹിത് ശർമ്മയും സെഞ്ച്വറി നേടി.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തെങ്കിലും വെസ്റ്റിൻഡീസിനെ ചെറിയ സ്കോറിൽ പിടിച്ചു കെട്ടാൻ കഴിഞ്ഞില്ല. ആദ്യ വിക്കറ്റ് 19 ലെത്തിയപ്പോൾ വീണെങ്കിലും പവലിന്റെയും ഹോപ്പിന്റെയും ബാറ്റിംഗ് വെസ്റ്റിൻഡീസ് ഇന്നിംഗ്സിന് സ്ഥിരത നൽകി.
ഹെട്മ്യറിന്റെ തകർപ്പൻ സെഞ്ച്വറിയായിരുന്നു വെസ്റ്റിൻഡീസ് ഇന്നിംഗ്സിന്റെ ആകർഷണം. 78 പന്തിൽ ആറു സിക്സറുകളും അത്ര തന്നെ ബൗണ്ടറികളും അടിച്ച് 106 റൺസെടുത്ത ഹെട്മ്യർ ഇന്ത്യൻ ബൗളർമാരെ കണക്കിനു പ്രഹരിച്ചു . 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹൽ മാത്രമാണ് ഇന്ത്യക്ക് വേണ്ടി ബൗളിംഗിന്റെ കുന്തമുനയായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യം തന്നെ ശിഖർ ധവാനെ നഷ്ടമായി. തോമസിന്റെ പന്തിൽ ക്ലീൻ ബൗൾഡായി പുറത്താകുമ്പോൾ വെറും 4 റൺസ് മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം. എന്നാൽ പിന്നീടെത്തിയ ക്യാപ്ടൻ വിരാട് കോലിക്കൊപ്പം ആക്രമിച്ചു കളിച്ച രോഹിത് ശർമ്മ കളി വെസ്റ്റിൻഡീസിന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തു.
107 പന്തിൽ മനോഹരമായ 21 ബൗണ്ടറികളും 2 സിക്സറുകളും പറത്തി 140 റൺസെടുത്ത കോലി പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. പിന്നീട് അമ്പാട്ടി റായിഡുവിനൊപ്പം ബാറ്റ് വീശിയ രോഹിത് ശർമ്മ അനായാസം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
117 പന്തിൽ പതിനഞ്ച് ബൗണ്ടറികളും 8 സിക്സറുകളും അടിച്ച് രോഹിത് ശർമ്മ 152 റൺസെടുത്തു. അമ്പാട്ടി റായിഡു 22 റൺസെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോലിയുടെ 36-)0 സെഞ്ച്വറിയാണിത്. രോഹിത് ശർമ്മയുടേത് ഇരുപതാം സെഞ്ച്വറിയാണ്. വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്.