പത്തനംതിട്ട : ശബരിമലയിലേക്ക് ദർശനത്തിനായി യുവതികളെ അയക്കാൻ പുതിയ തന്ത്രവുമായി സിപിഎം. ശബരിമലയിൽ ദർശനത്തിനു പോകുന്ന യുവതികൾക്ക് പൂർണ്ണ സംരക്ഷണം വാഗ്ദാനം ചെയ്താണ് പാർട്ടി നേതാക്കൾ വീടുകളിലെത്തുന്നത്.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏതുവിധേനയും നടപ്പാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. യുവതീ പ്രവേശനത്തെ സാധൂകരിച്ച് മുഖ്യമന്ത്രി രാഷ്‌ട്രീയ വിശദീകരണയോഗങ്ങളിലടക്കം പങ്കെടുത്തെങ്കിലും വിശ്വാസികളായ മലയാളി സമൂഹം യുവതീ പ്രവേശനത്തെ എതിർക്കുകയാണ്.
ദിവസവേതനക്കാരെന്ന വ്യാജേന ക്രിമിനലുകളായ പാർട്ടി പ്രവർത്തകരെ സന്നിധാനത്തും,നിലയ്‌ക്കലും നിയമിച്ച് സന്നിധാനത്തെ നിയന്ത്രിക്കാൻ സിപിഎം ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇത് സ്ഥിരീകരിക്കുന്നതാണ് നേതാക്കളുടെ സുരക്ഷാ വാഗ്ദാനം.
സന്നിധാനത്തെയും,പമ്പയിലെയും ജോലിക്ക് ദിവസവേതനത്തിനായി നിയമിക്കുന്നവർ ഇടതുപക്ഷ സംഘടനകളിൽ നിന്നുള്ളവരായിരിക്കണമെന്ന കർശന നിർദേശം സർക്കാർ ദേവസ്വം ബോർഡിനു നൽകിയിട്ടുണ്ട്.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നിൽക്കുന്നവരെ ഏതു വിധേനയും അടിച്ചമർത്താനാണ് സർക്കാരിന്റെയും,പാർട്ടിയുടെയും ശ്രമം.
ശബരിമലയിലെ യുവതീ പ്രവേശനം തടയാൻ ശ്രമിക്കുന്ന ഭക്തരെ ബലാൽക്കാരമായി നേരിടാനും പാർട്ടിക്കാരെ നിയോഗിക്കും.ക്രിമിനൽ പശ്ചാത്തലമുള്ള പാർട്ടി അനുഭാവികളെ സന്നിധാനത്തെ നിയന്ത്രിക്കാൻ എത്തിക്കുന്നതിലൂടെ ക്ഷേത്രത്തിന്റെ പരിപാവനത തന്നെ തകർക്കാനാണ് സർക്കാരിന്റെ നീക്കം.
നാമജപങ്ങൾ നടത്തുന്നവർക്കിടയിൽ കയറി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്.