തിരുവനന്തപുരം : ശബരിമലയിൽ യുവതീ പ്രവേശനം ഏതുവിധേനയും സാധ്യമാക്കാൻ സർക്കാർ നീക്കങ്ങൾ തുടരവെ സംസ്ഥാന ഇന്റലിജൻസ് മേധാവി ടി കെ വിനോദ്കുമാർ അവധിയിൽ പ്രവേശിച്ചു.യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് കഴിഞ്ഞ മാസം ടി കെ വിനോദ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
ക്രമസമാധാനം തകർന്നേക്കാമെന്ന മുന്നറിയിപ്പ് നൽകിയിട്ടും അത് വകവയ്ക്കാത്ത സർക്കാർ നീക്കങ്ങളോടുള്ള എതിർപ്പാണ് അവധിയ്ക്ക് പിന്നിലെന്നാണ് സൂചന.സർക്കാരിന്റെ നീക്കം സംസ്ഥാനത്തെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.പൊലീസ്,ഇന്റലിജൻസ് വിഭാഗങ്ങളിൽ തന്നെ സർക്കാർ നീക്കങ്ങൾ എതിർപ്പിനിടയാക്കിയിട്ടുണ്ട്.
തുലാമാസ പൂജയ്ക്കായി ക്ഷേത്രം തുറന്ന വേളയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് ഇന്റലിജൻസ് മേധാവി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.സന്നിധാനത്തെത്താൻ ശ്രമിച്ച പത്ത് യുവതികളെയാണ് വിശ്വാസികൾ തടഞ്ഞത്.
യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകിയ കാര്യവും,ജനരോഷത്തെ തുടർന്ന് പിന്തിരിഞ്ഞ കാര്യവും മേധാവി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.അതുകൊണ്ടു തന്നെ മണ്ഡലകാലത്തിനു മുൻപ് തന്നെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം രൂക്ഷമായ പ്രത്യാഘാതങ്ങൾ സംസ്ഥാനത്തുണ്ടാകുമെന്നും വിനോദ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.എന്നാൽ അതീവ ഗൗരവമേറിയ ഈ റിപ്പോർട്ടുകൾക്ക് പോലും പ്രാധാന്യം നൽകാതെയാണ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.