തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ടു കൊന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തും ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച ബിനുവിന്റെ വീട്ടിലും തെളിവെടുപ്പ് നടന്നു. നാല് സംഘങ്ങളായി പോലീസ് തെളിവെടുപ്പ് നടത്തിയത്.
അതേസമയം അന്വേഷണം കൃത്യമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് എസ് പി കെ എം ആന്റണി പറഞ്ഞു. അന്വേഷണസംഘത്തെ വിപുലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഐപിഎസ് റാങ്കിലുള്ളവർ കേസ് അന്വേഷി ക്കണമെന്നാണ് സനൽ കുമാറിന്റെ ഭാര്യ വിജിയുടെ ആവശ്യം.
അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്റെ സഹോദരിയും വ്യക്തമാക്കി. സനൽകുമാർ കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
അതിനിടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പി ഓഫീസിലേക്ക് യുവമോർച്ചയും മാർച്ച് നടത്തി.